
ജസ്റ്റിന്‍ ട്രൂഡോ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് എംപിമാർ
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ രംഗത്ത്. ട്രൂഡോ, ലിബറല്‍ പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് എംപിമാര്‍ ആവശ്യം ഉന്നയിച്ചു. ലിബറല്‍ എംപിമാര്‍ പാര്‍ലമെന്റ് ഹില്ലില്‍ ചേര്‍ന്ന യോഗത്തിലാണ് ട്രൂഡോയ്ക്കെതിരെ അഭിപ്രായം ഉയർന്നത്.
ഖാലിസ്ഥാൻവാദി നേതാക്കള്‍ക്ക് ജസ്റ്റിന്‍ ട്രൂഡോ അനാവശ്യമായ പിന്തുണ നല്‍കുന്നതായാണ് ലിബറല്‍ എംപിമാരുടെ പരാതി.
ലിബറല്‍ നേതൃസ്ഥാനത്തുനിന്നും ട്രൂഡോയെ നീക്കം ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് 24 എംപിമാര്‍ ഒപ്പുവെച്ച നിവേദനം തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 28-നകം നേതൃസ്ഥാനം ഒഴിയുന്നതില്‍ ട്രൂഡോ തീരുമാനമെടുക്കണമെന്നാണ് ലിബറല്‍ എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇതോടെ ട്രൂഡോ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്.
ലിബറല്‍ പാര്‍ട്ടി എംപിമാര്‍ യോഗം ചേര്‍ന്നതും ട്രൂഡോ സമീപകാലങ്ങളില്‍ എടുത്തുവരുന്ന നിലപാടുകളില്‍ തങ്ങളുടെ വിയോജിപ്പ് ശക്തമായി അറിയിച്ചതും വലിയ രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തുന്നത്.
പ്രധാനമന്ത്രിപദത്തില്‍ ഒമ്പതാം വര്‍ഷം പിന്നിടുന്ന ട്രൂഡോയുടെ ജനപ്രീതിയും കുറഞ്ഞിട്ടുണ്ട്. രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റതോടെയാണ് ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം ശക്തമായത്.