TMJ
searchnav-menu
post-thumbnail

TMJ Daily

മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉച്ചകോടി: അഫ്ഗാനിസ്ഥാന്‍ പങ്കെടുക്കില്ല

11 Jan 2025   |   1 min Read
TMJ News Desk

മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പാകിസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ താലിബാന്‍ പങ്കെടുക്കില്ല. 2012-ല്‍ പാക് താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച മലാല യൂസഫ്‌സായ് പങ്കെടുക്കും.

ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം താലിബാന്‍ നിരസിക്കുകയായിരുന്നു. താലിബാനെ ക്ഷണിച്ചു കൊണ്ടുള്ള കത്ത് അയച്ചിരുന്നതായി പാകിസ്ഥാന്റെ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂല്‍ സിദ്ധിഖി പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഉച്ചകോടി നടത്തുന്നത്. എന്നാല്‍, ലോകത്ത് പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചിട്ടുള്ള ഏക രാജ്യമായ അഫ്ഗാനിസ്ഥാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അവര്‍ക്ക് ശബ്ദവും അവരുടെ ഇഷ്ടങ്ങളും നിരസിക്കുന്നതിന് തുല്യമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.

2021ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം തിരിച്ചുലഭിച്ച താലിബാന്‍ ആറാം ക്ലാസുവരെ മാത്രമേ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുന്നുള്ളൂ. മിക്ക ജോലികളില്‍ നിന്നും മിക്ക പൊതുയിടങ്ങളില്‍ നിന്നും അവരെ വിലക്കിയിട്ടുണ്ട്.

ഇസ്ലാമിക ലോകത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സമാധാന നൊബേല്‍ സമ്മാന ജേത്രിയായ മലാല പാകിസ്താനില്‍ എത്തി. നാളെ മലാല ഉച്ചകോടിയില്‍ പ്രസംഗിക്കും.

2012-ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലാലയ്ക്ക് പരിക്കേറ്റിരുന്നു. അതിനുശേഷം വളരെക്കുറച്ച് തവണ മാത്രമേ അവര്‍ പാകിസ്ഥാനില്‍ എത്തിയിട്ടുള്ളൂ.





#Daily
Leave a comment