TMJ
searchnav-menu
post-thumbnail

റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ | PHOTO: WIKI COMMONS

TMJ Daily

മുട്ടില്‍ മരംമുറി: എട്ടുകോടി പിഴ ചുമത്തി റവന്യൂ വകുപ്പ്

28 Sep 2023   |   2 min Read
TMJ News Desk

മുട്ടില്‍ മരംമുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു എട്ടുകോടി രൂപ പിഴ ഈടാക്കും. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം 35 കേസുകളിലായാണ് എട്ടു കോടിയോളം രൂപ പിഴ ചുമത്തിയിരിക്കുന്നത്. മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെ പിഴ അടയ്ക്കണം. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയയ്ക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഭൂപരിഷ്‌കരണ നിയമത്തിനുശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്‌ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.  പല കര്‍ഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കി റോജി അഗസ്റ്റിന്‍ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിച്ചുകടത്തുകയായിരുന്നു.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മരങ്ങളടക്കമാണ് മുറിച്ചു മാറ്റിയത്. ഇവയിപ്പോള്‍ കുപ്പാടിയിലെ വനം തടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വൈകാതെ കേസില്‍ കുറ്റപത്രം നല്‍കും.

മുട്ടില്‍ മരംമുറി കേസ്

സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമിയില്‍ നിന്നും അവിടെ താമസമാക്കിയ ഭൂവുടമകള്‍ക്ക് മരം മുറിക്കാന്‍ അവകാശമില്ല. ചന്ദനം, തേക്ക്, ഈട്ടി എന്നിവ ഉള്‍പ്പെടെ ഒന്‍പത് തരം മരങ്ങളാണ് മുറിക്കാന്‍ അവകാശമില്ലാത്തത്. ഇവ പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഇതില്‍ ഉള്‍പ്പെടാത്ത മരങ്ങള്‍ സര്‍ക്കാരിലേക്ക് നിശ്ചിത തുക കെട്ടിവച്ച് മുറിക്കാനുള്ള അവകാശം പട്ടയഭൂമിയില്‍ താമസിക്കുന്ന ഭൂവുടമകള്‍ക്ക് ഉണ്ട്. എന്നാല്‍ 2020 ഒക്ടോബര്‍ 24 ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ തിലക് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ചന്ദനം ഒഴികെയുള്ള മറ്റ് എട്ടുതരം മരങ്ങളും ഭൂവുടമകള്‍ക്ക് മുറിക്കാം എന്നായിരുന്നു ഉത്തരവ്. 2021 ജനുവരിയില്‍ ഈ ഉത്തരവ് റദ്ദാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ മൂന്നുമാസക്കാലത്തിനുള്ളില്‍ മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളല്‍ നിന്നും മുറിച്ചു കടത്തിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുട്ടില്‍ മരംമുറികേസിലെ പ്രധാന പ്രതികളാണ് റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, ഡയറക്ടര്‍ ജോസ് കുട്ടി എന്നിവര്‍. സര്‍ക്കാര്‍ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരംമുറിക്കല്‍ നടന്നതെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭൂവുടമകളായ കര്‍ഷകര്‍ പറയുന്നത് റോജി അഗസ്റ്റിന്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിച്ചത് എന്നാണ്. മരംമുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകള്‍ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്.  മരം മുറിക്കാന്‍ അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും രേഖകള്‍ തയ്യാറാക്കിയത് മരം വാങ്ങിയ റോജി അഗസ്റ്റിന്‍ ആണെന്നും മരം നല്‍കിയ വാഴവറ്റയിലെ വാളംവയലൂരിലെ ബാലന്‍ എന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലന്റേയും സഹോദരിയുടേയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് ഈട്ടിമരം മുറിച്ച് കടത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം റോജിയാണ് വ്യജ അപേക്ഷ തയ്യാറാക്കിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇടനിലക്കാരെ ഉപയോഗിച്ചാണ് പട്ടയഭൂമിയില്‍ താമസിക്കുന്ന ആളുകളെ റോജിയുടെ നേതൃത്വത്തില്‍ ആദ്യം സമീപിക്കുന്നത്. പിന്നീട് നേരിട്ട് എത്തിയ റോജി കച്ചവടം ഉറപ്പിക്കുകയായിരുന്നു. പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം തങ്ങള്‍ ചെയ്തുകൊള്ളാം എന്നാണ് ഭൂവുടമകളോട് റോജി പറഞ്ഞത്. ശേഷം വ്യാജ ഒപ്പിട്ടുകൊണ്ട് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇവര്‍ നല്‍കിയ ഏഴ് അപേക്ഷകളും വ്യാജമാണെന്ന് സാധൂകരിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടും ഭൂവുടമകളുടെ വെളിപ്പെടുത്തലുകളും.

65 ഉടമകളുടെ ഭൂമിയില്‍ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. കേസില്‍ പ്രതിചേര്‍ത്തിരുന്ന കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള 28 പേരെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആദിവാസികളെയും കര്‍ഷകരെയും കബളിപ്പിച്ചാണ് മരം മുറിച്ചതെന്ന് വ്യക്തമായതോടെയായിരുന്നു നടപടി.

മരങ്ങളുടെ കാലനിര്‍ണയ പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ മുന്നൂറു മുതല്‍ അഞ്ഞൂറു വരെ വര്‍ഷം പഴക്കമുള്ള, സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട മരങ്ങള്‍ പോലും മുറിച്ച് കടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് കേരളാ ലാന്റ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് കടക്കുന്നില്ല എന്നുള്ള ആക്ഷേപം പബ്ലിക് പ്രോസ്‌ക്യൂട്ടര്‍ ജോസഫ് മാത്യു ഉന്നയിച്ചിരുന്നു. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് എടുത്ത 44 കേസുകളില്‍ മൂന്നെണ്ണത്തിലൊഴികെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തു വന്നിട്ടുണ്ട്.


#Daily
Leave a comment