
മ്യാന്‍മാര്‍ ഭൂകമ്പം: മരണം 1600 കടന്നു, മരുന്നുകള്‍ക്ക് ക്ഷാമം
വെള്ളിയാഴ്ച്ച മ്യാന്‍മാറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അയല്‍ രാജ്യങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചിരുന്നു. 3,400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈയൊരു നൂറ്റാണ്ടില്‍ മ്യാന്‍മാറിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് പട്ടാള ഭരണകൂടം പറഞ്ഞു.
അതേസമയം, രാജ്യത്ത് കടുത്ത മരുന്ന് ക്ഷാമം നില്‍ക്കുന്നതായി യുഎന്‍ മുന്നറിപ്പ് നല്‍കി. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നു.
ഇന്ത്യ, ചൈന, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ദുരിതാശ്വാസ വസ്തുക്കളുമായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മയുടെ ഭാഗമായി 15 ടണ്‍ വസ്തുക്കള്‍ വ്യോമസേനാ വിമാനം മ്യാന്‍മാറിലെ യാങ്കൂണ്‍ വിമാനത്തവാളത്തില്‍ എത്തിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി ഹിന്‍ഡണ്‍ വ്യോമസേന സ്റ്റേഷനില്‍ സി-130 ജെ വിമാനമാണ് മ്യാന്‍മാറിലെത്തിയത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രത്യാശ നല്‍കി കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡാലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഭൂകമ്പം നടന്ന് 30 മണിക്കൂറിനുശേഷം ഒരു സ്ത്രീയെ ജീവനോടെ കണ്ടെത്തി. ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം എത്തുന്നില്ലെന്ന് സന്നദ്ധ സംഘടനകള്‍ കരുതുന്നു.
മ്യാന്മാറില്‍ ഭൂകമ്പബാധിത പ്രദേശത്ത് 20 മില്ല്യണ്‍ പേര്‍ വസിക്കുന്നുവെന്നാണ് കണക്ക്. തകര്‍ന്ന റോഡുകളും മോശം ആശയവിനിമയ സൗകര്യങ്ങളും നാലുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധവും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.