TMJ
searchnav-menu
post-thumbnail

TMJ Daily

നാഗ്പൂര്‍ സംഘര്‍ഷം; കര്‍ഫ്യൂ പിന്‍വലിച്ചു

20 Mar 2025   |   1 min Read
TMJ News Desk

റംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവും തുടര്‍ന്ന് സംഘര്‍ഷവും നടന്ന നാഗ്പൂരില്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു.

വിഎച്ച്പിയും ബജ്‌റംഗദളും നടത്തിയ പ്രക്ഷോഭത്തില്‍ വിശുദ്ധ വചനങ്ങള്‍ രേഖപ്പെടുത്തിയ ചാഡര്‍ കത്തിച്ചുവെന്ന കിംവദന്തിയെ തുടര്‍ന്ന് തിങ്കളാഴ്ച്ച ജനക്കൂട്ടം അക്രമാസക്തമാകുകയായിരുന്നു. ഇതേതുടര്‍ന്ന് കോട്വാലി, ഗണേശ്പത്, തെഹ്‌സില്‍, ലകാഡ്ഗഞ്ച്, പച്ചപൗലി, ശാന്തിനഗര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

ക്രമസമാധാന നിലയും ജനങ്ങളുടെ സൗകര്യവും പരിഗണിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം 2 മണി മുതലാണ് നന്ദാവന്‍, കപില്‍ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പിന്‍വലിച്ചത്. ചില സ്ഥലങ്ങളില്‍ 2 മണി മുതല്‍ 4 മണി വരെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു.

സംഘര്‍ഷ സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിനും ആറ് പേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച്ച നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 50 പേര്‍ക്കെതിരെ നാല് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ ആറുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

സൈബര്‍ കുറ്റകൃത്യ വകുപ്പ് ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അധികൃതരോട് 230 പേരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




#Daily
Leave a comment