
നരേന്ദ്ര മോഡി- ഷി ജിന്‍പിങ് കൂടിക്കാഴ്ച റഷ്യയിൽ നടന്നേക്കും
ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ചര്‍ച്ച നടത്തിയേക്കും. നിയന്ത്രണരേഖയിലെ സേന പിന്‍മാറ്റം, പട്രോളിങ് എന്നിവയില്‍ ഇന്നലെ ധാരണയിലെത്തിയതായി ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. മാസത്തില്‍ രണ്ടു തവണ പതിനഞ്ച് സൈനികര്‍ അടങ്ങുന്ന സംഘത്തിന് പട്രോളിംഗ് നടത്താമെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ധാരണ.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി റഷ്യയിലെ കസാനില്‍ എത്തിയത്. ബ്രിക്സ് ഗ്രൂപ്പിങ്ങിന്റെ 16-ാമത് ഉച്ചകോടിക്കാണ് കസാന്‍ വേദിയാകുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മോഡി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള രണ്ട് റഷ്യന്‍ സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോഡി പറഞ്ഞു.
യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. യുക്രൈന്റെ നിലപാട് സംബന്ധിച്ച് പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റുമായി അനൗദ്യോഗികമായി ചര്‍ച്ച നടത്തിയേക്കും എന്നാണ് വിവരം.