TMJ
searchnav-menu
post-thumbnail

TMJ Daily

ദേശീയപാതാ പദ്ധതികള്‍ : ജി എസ് ടി സംസ്ഥാനവിഹിതം, റോയല്‍റ്റി ഒഴിവാക്കും

01 May 2025   |   2 min Read
TMJ News Desk

ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിന്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) അറിയിച്ചു. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ വേണമെന്ന ആവശ്യം  മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ  പ്രവൃത്തികളില്‍ കൂടി സംസ്ഥാനത്തിന്റെ  പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും സിഎംഒ അറിയിച്ചു.

ആഭ്യന്തരം, വനം - വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്‌സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി, അതത് വകുപ്പുകളിലെ വിശേഷാല്‍ ചട്ടങ്ങളില്‍ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കില്‍ ഭേദഗതി ചെയ്യുന്നതിനും അനുമതി നല്‍കയിട്ടുണ്ട്.

മൂലമറ്റം പവര്‍ ഹൗസിന്റെ താഴ് ഭാഗത്ത് തൊടുപുഴ നദിയില്‍ 8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മലങ്കര ഡാം വരെ ഡീസില്‍റ്റേഷന്‍ പ്രവൃത്തിക്കുള്ള അനുമതിയും മന്ത്രിസഭ നല്‍കി.

പിണറായി ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്‌പെന്‍സറി 30 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-11, ക്ലാര്‍ക്ക് , ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ് -11 എന്നീ തസ്തികകള്‍ സൃഷ്ടിക്കും. മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, നഴ്‌സ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ നിയമന വ്യവസ്ഥയില്‍ നിയമനം നടത്തും. കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാവും നിയമനം.

മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴിലുള്ള സ്വാശ്രയ നഴ്‌സിംഗ് കോളേജായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ 23 തസ്തികകള്‍ സൃഷ്ടിക്കും. നിലവിലുള്ള രണ്ട് ലക്ചറര്‍ തസ്തികകളുടെ അപ്ഗ്രഡേഷന്‍ ഉള്‍പ്പെടെയാണിത്.

ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജനറല്‍ മാനേജര്‍ തസ്തിക പുനരുജ്ജീവിപ്പിക്കും.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് (റയില്‍വേ), മാനേജര്‍ (പ്രോജക്ട്‌സ്), അസിസ്റ്റന്റ് മാനേജര്‍ (പ്രോജക്ട്‌സ്), കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് എന്നീ 4 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കും.

അക്കാമ്മ ചെറിയാന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിന് ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് 4 ഏക്കര്‍ ഭൂമി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം നിബന്ധനകളോടെ സാംസ്‌കാരിക വകുപ്പിന് കൈമാറും. പീരുമേട് വില്ലേജില്‍ ഉള്‍പ്പെട്ട 4.31 ഏക്കര്‍ സ്ഥലം സാംസ്‌കാരിക വകുപ്പിന് ഉപയോഗാനുമതി നല്‍കി നേരത്തെ ഉത്തരവായിരുന്നെങ്കിലും, സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാല്‍ ഉത്തരവ് റദ്ദ് ചെയ്താണ് പുതിയ സ്ഥലം അനുവദിച്ചതെന്ന് സിഎംഒ അറിയിച്ചു.





#Daily
Leave a comment