
നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് സത്യവാങ്മൂലം, സത്യവാങ്മൂലത്തിനെതിരെ കുടുംബം രംഗത്ത്
എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിൽ പാടുകളോ പരിക്കുകളോ ഇല്ലെന്നും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എഡിഎം നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണന്ന് സംശയിക്കാൻ കാരണങ്ങളൊന്നും ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
പൊലീസിന്റെ സത്യവാങ്മൂലത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തി. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് നടത്തണമെന്നും കുടുംബം കലക്ടറോട് ആവശ്യപ്പെട്ടിരുന്നതായും കലക്ടർ അത് കേൾക്കാൻ തയ്യാറായില്ലെന്നും തിടുക്കപ്പെട്ട് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി, സാക്ഷിമൊഴി എന്നിവയിൽ കൊലപാതകമാണെന്ന് സംശയിക്കാനുള്ള കാരണങ്ങളില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസിൽ കുറ്റാരോപിതയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കളക്ടർ അരുൺ കെ വിജയൻ, പരാതിക്കാരൻ പ്രശാന്തൻ എന്നിവരുടെ കോൾ രേഖകൾ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത് കൊടേരി നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഇൻക്വസ്റ്റിൽ ഇതിനുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ല. കളക്ടറേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിർണായക തെളിവു ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ്ഐടി റിപ്പോർട്ട് പറയുന്നു.
സ്വതന്ത്ര സാക്ഷിയുടെയും വിദഗ്ധന്റെയും സാന്നിധ്യത്തിൽ സംഭവ സ്ഥലത്തു അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. നവീൻ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ അന്വേഷണത്തിനു ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പും കണ്ടെത്തിട്ടില്ല. കോൾ ഡേറ്റ വിവരങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.