
നവീൻബാബുവിന്റെ മരണം കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റും ആരോപണ വിധേയയുമായ പി പി ദിവ്യയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട്, അന്വേഷണം തടസപ്പെടുത്താനായി പുതിയ തെളിവുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന് ഹർജിക്കാർ വാദിച്ചതോടെയാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ തങ്ങൾക്ക് ലവലേശം വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വാദം തുടങ്ങിയത്. എസ്ഐടി എന്നത് വെറും പേരിന് മാത്രമാണെന്നും അവർ പറഞ്ഞു. കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ സിബിഐക്ക് കൈമാറണമെന്ന് അവർ കോടതിയോട് ആവശ്യപ്പെട്ടു. തുടർന്നു കോടതി ഈ ഹർജിയുടെ വാദം ഡിസംബർ പത്തിലേക്ക് മാറ്റി. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാദം നടക്കേ ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകം എന്നാണോ പറയുന്നത്. അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാൽ ആത്മഹത്യയല്ല, കൊലപാതകമാണ് നടന്നതെന്ന് സംശയമുള്ളതായി അഭിഭാഷക പറഞ്ഞു. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് സംശയിക്കുന്നതായി ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.