TMJ
searchnav-menu
post-thumbnail

TMJ Daily

പാഠപുസ്തക ഉപദേശക സമിതിയിൽ നിന്നും പേര് വെട്ടാനാവശ്യപ്പെട്ട് സമിതി അംഗങ്ങൾ

16 Jun 2023   |   2 min Read
TMJ News Desk

സി ഇ ആർ ടി യുടെ പാഠപുസ്തക വികസന സമിതിയുടെ ഭാഗമായ 33 വിദഗ്ദർ സമിതിയിൽ നിന്നും തങ്ങളുടെ പേര് വെട്ടാൻ ആവശ്യപ്പെട്ടു. പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽ നിന്നും പേരുനീക്കാനാണ് ബോർഡിനോട് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. പുസ്തകങ്ങളിൽ തങ്ങളുടെ അറിവോ നിർദേശങ്ങളോ കൂടാതെയാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.

ആവശ്യം ഉന്നയിച്ചുകൊണ്ട് അംഗങ്ങൾ എൻ സി ഇ ആർ ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനിക്കാണ് കത്തയച്ചത്. മാലിനി ഘോഷ്, പ്രതാപ് ഭാനു മേത്ത, നിവേദിത മേനോൻ, ചൈത്ര റെഡ്കർ, രാജേഷ് ദേവ്, പീറ്റർ റൊണാൾഡ് ഡിസൂസ, രാജീവ് ഭാർഗവ, മുസാഫർ ആസാദി എന്നിവരാണ് കത്തിൽ ഒപ്പുവച്ചത്. സുഹാസ് പാൽഷിക്കറും പൊളിറ്റിക്കൽ സയന്റിസ്റ്റായ യോഗേന്ദ്ര യാദവും ജൂൺ 8 ന് സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് ദിനേശ് പ്രസാദിന് കത്തയച്ചിരുന്നു. എന്നാൽ ഇവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നീക്കം.

ഉപദേശക സമിതിയുടെ തീരുമാനത്തോടെ അല്ലാതെയാണ് എൻ സി ഇ ആർ ടി പല പാഠഭാഗങ്ങളും നീക്കം ചെയ്യുന്നത്. 2002 ലെ ഗുജറാത്ത് കലാപം, ഗാന്ധിജിയുടെ കൊലപാതകത്തിന് ശേഷം ആർഎസ്എസ് നെ നിരോധിച്ചത്, ഇന്ത്യയിലെ മുഗൾ ഭരണം, തുടങ്ങിയ പല ഭാഗങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും എൻ സി ഇ ആർ ടി നീക്കം ചെയ്തിട്ടുണ്ട്. ഇതിനെ എതിർത്തുകൊണ്ടാണ് ഉപദേശക സമിതി അംഗങ്ങളുടെ പുതിയ തീരുമാനം. വിദ്യാർത്ഥികളുടെ പഠനഭാരം കുറക്കാനാണ് നടപടി എന്നായിരുന്നു എൻ സി ഇ ആർ ടി യുടെ വാദം. എന്നാൽ വിവിധ വീക്ഷണങ്ങളിൽ നിന്നും പ്രത്യയശാസ്ത്ര പശ്ചാത്തലത്തിൽ നിന്നുമുള്ള വിദഗ്ദരുടെ വിപുലമായ ആലോചനയുടേയും സഹകരണത്തിന്റെയും ഫലമാണ് പാഠപുസ്തകങ്ങളെന്ന് കത്തിൽ സമിതി അംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്. 
എൻ സി ഇ ആർ ടി ഇപ്പോൾ പുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില വാക്യങ്ങളും പാഠഭാഗങ്ങളും നീക്കം ചെയ്യുകയും അഭികാമ്യം എന്നു തോന്നുന്ന ചിലതിന് പ്രാധാന്യം നൽകുകയും ചെയ്യുന്നു. എന്നാൽ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടതും ഉൾപ്പെടുത്താൻ സാധിക്കാത്തതുമായ ഭാഗങ്ങൾ തീരുമാനിക്കുന്നവർ ആരാണെന്നറിയില്ല, ഇത് എല്ലാ തത്വങ്ങളേയും ലംഘിക്കുന്നതാണെന്നും പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിയതു കൊണ്ടുതന്നെ തങ്ങളുടെ പേരുകൾ പുസ്തകങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ താൽപര്യം ഇല്ല എന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി.

പരിണാമ സിദ്ധാന്തം ഒഴിവാക്കി

ഒൻപത് പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം നീക്കുന്നതിനുള്ള എൻ സി ഇ ആർ ടി നീക്കത്തിനെതിരെ ശാസ്ത്രജ്ഞരും അധ്യാപകരും രംഗത്തെത്തിയിരുന്നു. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800ഓളം ശാസ്ത്രജ്ഞരും അധ്യാപകരുമാണ് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (എൻസിആർടി) കത്തെഴുതിയിരുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തൽ കുട്ടികൾ പഠിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് അവരുടെ ചിന്താ പ്രക്രിയകളിൽ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തിൽ പറഞ്ഞിരുന്നു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന്റെ പട്ടികയിൽ 'പൈതൃകവും പരിണാമവും' എന്ന തലക്കെട്ടിലെ പരിണാമം ഒഴിവാക്കി 9-ാം അദ്ധ്യായം 'പാരമ്പര്യം' എന്ന് മാത്രമാക്കിയിട്ടുണ്ട്.

പാഠപുസ്തകത്തിലെ മാറ്റങ്ങൾ പിൻവലിച്ച് കർണാടക സർക്കാർ

സ്‌കൂൾ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കാൻ അനുമതി നൽകിയിരിക്കുകയാണ് കർണാടക സർക്കാർ. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിനെയും വി ഡി സവർക്കറെയും കുറിച്ചുള്ള ഭാഗങ്ങളാണ് പാഠപുസ്തകങ്ങളിൽ നിന്നും നീക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബിജെപി സർക്കാർ ഒഴിവാക്കിയ ബി ആർ അംബേദ്കർ, ജവഹർലാൽ നെഹ്‌റു, സാവിത്രി ബായി ഫൂലെ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താനും നിർദേശമുണ്ട്. വിഷയത്തിൽ ലഘുലേഖ തയ്യാറാക്കി സംസ്ഥാനത്തെ 72,000 വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യും എന്നും സർക്കാർ വ്യക്തമാക്കി.


#Daily
Leave a comment