
വളപട്ടണത്ത് 267 പവനും 1.21 കോടി രൂപയും കവർന്ന കേസിൽ അയൽവാസി പിടിയിൽ
വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തി തുറന്ന് 267 പവൻ സ്വർണ്ണവും 1.21 കോടി രൂപയും കവർന്ന കേസിൽ അയൽവാസി ലിജീഷ് പിടിയിൽ. ഇന്നലെ വൈകിട്ടോടെ ആണ് ലിജീഷിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം കുടുംബസമേതം വീടുപൂട്ടി മധുരയിൽ കല്യാണത്തിന് പോയ അഷ്റഫ് 24ന് തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തു കടന്നാണ് കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും കവർന്നത്.
സ്വന്തം വീടിനുള്ളിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് സ്വർണവും പണവും സൂക്ഷിച്ചത്. വെൽഡിങ് തൊഴിലാളിയായ ലിജീഷ് തന്നെയാണ് കട്ടിലിനടിയിൽ ലോക്കർ ഉണ്ടാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസമായി ലിജീഷ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. റൂറൽ എസ് പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടി കെ രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ വർഷം കണ്ണൂർ കീച്ചേരിയിൽ സമാന രീതിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ മോഷണം നടത്തിയപ്പോൾ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. ഇതോടെ ആണ് ഒരു വർഷം മുമ്പ് നടന്ന കേസിന്റെയും ചുരുളഴിയുന്നത്.