
നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു
നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവച്ചു. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതിനെ തുടർന്ന് നേപ്പാളിൽ ഇന്നലെ മുതൽ യുവാക്കളുടെ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. 'ജെന്‍ സീ വിപ്ലവം' എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 19 പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ഇന്നലെ രാജിവച്ചിരുന്നു.
ഒലിയുടെയും, പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിന്റെയും സ്വകാര്യവസതികള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയതായാണ് വിവരം. സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും പ്രധാനമന്ത്രിയെയും സര്‍ക്കാറിനെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിഷേധം നടക്കുകയാണ്. ഇതിനിടെയാണ് ഒലിയുടെ രാജി.
ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും ആരോപിച്ച് യുവാക്കള്‍ ഇന്നലെ പാര്‍ലമെന്റ് വളഞ്ഞിരുന്നു. തുടർന്ന് അക്രമകാരികളെ പോലീസ് സ്ഥലത്ത് നിന്ന് നീക്കി.


