TMJ
searchnav-menu
post-thumbnail

TMJ Daily

പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം: എം വി ഗോവിന്ദന്‍

25 Dec 2024   |   1 min Read
TMJ News Desk

പുതിയ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, ബീഹാര്‍ ഗവര്‍ണറായി നിയമിതനായ നിലവിലെ കേരളത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

നിലവിലെ ബീഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറെയാണ് ആരിഫ് മുഹമ്മദ് ഖാന് പകരം കേരളത്തില്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.  

മുഹമ്മദ് ഖാന്റേത് ഭരണഘടനാവിരുദ്ധ നിലപാടുകള്‍ ആയിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനായി ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

മുഹമ്മദ് ഖാനെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ചു. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍ എന്ന് വിശേഷിപ്പിച്ചു. ഇടതുസര്‍ക്കാരിനോട് തെറ്റി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെ ഗവര്‍ണറുടെ വീരേതിഹാസമായി കാണുന്നു. ഇത് ജനവിരുദ്ധ സമീപനമാണ്. കമ്മ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് ആരിഫ് ഘാന്‍ സ്വീകരിച്ചതെന്ന പരാതി കേരളത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത ആര്‍എസ്എസ് ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. അതിനാല്‍ പുതിയ ഗവര്‍ണറെപ്പറ്റി മുന്‍കൂട്ടി അദ്ദേഹം എങ്ങനെയായിരിക്കും എന്ന് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മുതിര്‍ന്ന സിപിഐഎം നേതാവ് എകെ ബാലനും ആരിഫ് മുഹമ്മദ് ഖാനെതിരെ രംഗത്തെത്തി. കേരളത്തില്‍ വന്ന ഒരു ഗവര്‍ണറും അദ്ദേഹത്തിന്റെ സമീപനം കാണിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പോകുന്നതില്‍ ആകെ വിഷമം ഉണ്ടാകുക ബിജെപിക്കും തിരുവഞ്ചൂരിനെപ്പോലെ കോണ്‍ഗ്രസിലെ ചിലര്‍ക്കും ആണെന്ന് ബാലന്‍ പറഞ്ഞു.


#Daily
Leave a comment