TMJ
searchnav-menu
post-thumbnail

TMJ Daily

ബിജെപിയില്‍ പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കണം: വെങ്കയ്യനായിഡു

25 Dec 2024   |   1 min Read
TMJ News Desk

2014-ല്‍ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും തഴഞ്ഞത് അദ്ദേഹത്തിന്റെ പ്രായക്കൂടുതല്‍ കൊണ്ടല്ലെന്നും 2004-ലും 2009-ലും ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി അധികാരത്തില്‍ എത്തിക്കാന്‍ യുവനേതാവ് വേണമെന്നത് പൊതുവായ ആവശ്യമായിരുന്നുവെന്നും മുന്‍ ഉപരാഷ്ട്രപതിയും ബിജെപി നേതാവുമായ വെങ്കയ്യനായിഡു.

അദ്വാനിക്ക് പകരം മോഡിയെ പരിഗണിക്കുന്നുവെന്നുള്ള പാര്‍ട്ടി തീരുമാനം അദ്വാനിയെ അറിയിച്ചപ്പോള്‍ അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞില്ലെന്നും വെങ്കിയ്യ നായിഡു വെളിപ്പെടുത്തി. അദ്വാനി തനിക്ക് പിതൃതുല്ല്യനാണെന്നും അദ്ദേഹത്തെ ഇക്കാര്യം അറിയിക്കേണ്ടി വന്നത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും നായിഡു മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

2014-ല്‍ ഗോവയില്‍ നടന്ന ബിജെപിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവും പാര്‍ലമെന്ററി ബോര്‍ഡും ആണ് മോഡിയെ അദ്വാനിക്ക് പകരം പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

ഈ യോഗത്തില്‍ താന്‍ മോദിയെ പിന്തുണച്ചുവെന്നും എന്നാല്‍ അംഗങ്ങളെ മോദിക്ക് അനുകൂലമായി കാന്‍വാസ് ചെയ്തിരുന്നില്ലെന്നും പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താല്‍പര്യം മുന്നില്‍ കണ്ട് തന്റെ നിലപാട് മറ്റ് അംഗങ്ങളെ ധരിപ്പിക്കുകയും ചെയ്തുവെന്നും നായിഡു പറയുന്നു. മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിയെന്ന മോഡിയുടെ അനുഭവപരിചയം പ്രധാനമായെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് പുറത്ത് സ്വാധീനമുള്ള നായിഡുവിനേയും പ്രമോദ് മഹാജനേയും പോലുള്ള നേതാക്കള്‍ ബിജെപിയില്‍ ഇല്ല എന്ന വാദം ശരിയാണോയെന്ന ചോദ്യത്തിന് മറുപടിയായി പാര്‍ട്ടിയില്‍ പുതിയ നേതാക്കള്‍ വളര്‍ന്ന് വരണമെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മോഡിക്ക് ശേഷം ആരെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. മോഡിക്കുശേഷം ആരുമില്ലെന്ന നിലിയിലെ നേതൃദാരിദ്യം ബിജെപിക്കില്ലെന്നും കഴിവുള്ളവര്‍ ഉണ്ടെന്നും ചര്‍ച്ച ചെയ്ത് അവരെ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ക്യാരക്ടര്‍, കാലിബര്‍, കപ്പാസിറ്റി, കോണ്‍ടാക്ട് എന്നീ നാല് സി-കളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നത്. അതുമാറി കാസ്റ്റ്, കമ്മ്യൂണിറ്റി, കാഷ്, ക്രിമിനാലിറ്റി എന്ന നാല് സികളായി മാറിയെന്നും നായിഡു പറഞ്ഞു.


#Daily
Leave a comment