
സെർവിക്കൽ കാൻസറിന് പുതിയ ചികിത്സ, മരണ സാധ്യത 40 ശതമാനം കുറയ്ക്കാൻ സാധ്യതയെന്ന് പഠനം
സെർവിക്കൽ കാൻസറിന്റെ മരണ സാധ്യത 40 ശതമാനം കുറയ്ക്കാൻ സാധ്യതയുള്ള ചികിത്സരീതി കണ്ടെത്തിയതായി റിപ്പോർട്ട്. 25 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമായി ഇതിനെ വിലയിരുത്തുന്നു ആരോഗ്യരംഗം.
സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നായാണ് സെർവിക്കൽ കാൻസറിനെ വിലയിരുത്തുന്നത്. പ്രതിവർഷം 6,60,0000 രോഗബാധയും 3,50,000 മരണങ്ങളും ആഗോളതലത്തിൽ സെർവിക്കൽ കാൻസർ മൂലം സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. യുകെയിൽ മാത്രമായി പ്രതിവർഷം 3200 കേസുകളും 800 മരണങ്ങളും സംഭവിക്കുന്നുണ്ട്. ഇവരിൽ കൂടുതലും 30കളിലുള്ളവരാണ്, ചികിത്സയിൽ പുരോഗതി ഉണ്ടായിട്ടും 30 ശതമാനം ആളുകളിലും രോഗം തിരികെയെത്തുന്നു. യുകെ, ഇറ്റലി, മെക്സിക്കോ, ഇന്ത്യ, ബ്രസീൽ എന്നിവടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 വർഷത്തിലധികമായി രോഗമുള്ളവരിലാണ് പുതിയ ചികിത്സ രീതി ആദ്യം പരീക്ഷിക്കുക. സാധാരണ ചികിത്സയിൽ കീമോതെറാപ്പിയും റേഡിയേഷനും സംയോജിതമായാണ് ഉപയോഗിക്കുക, എന്നാൽ പുതിയ രീതിയിൽ രോഗികളിൽ റേഡിയേഷൻ നടത്തുന്നതിന് മുമ്പായി കുറച്ചു കാലം കിമോ തെറാപ്പി നടത്തുന്നു.
രോഗികളിൽ രോഗം മൂലമുള്ള മരണസാധ്യത 40 ശതമാനം കുറഞ്ഞതായും അഞ്ച് വർഷത്തിനുള്ളിൽ രോഗം തിരികെ വരാനുള്ള സാധ്യത 35 ശതമാനം കുറഞ്ഞതായും മൂന്നാം ഘട്ടത്തിൽ നടപ്പിലാക്കിയ ക്ലിനിക്കൽ ട്രയൽ വ്യക്തമാക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് പറയുന്നു. 1999ലെ കീമോ റേഡിയേഷന്റെ കണ്ടെത്തലിന് ശേഷമുള്ള മറ്റൊരു നേട്ടമായി ഈ കണ്ടെത്തലിനെ ഗവേഷകർ വിലയിരുത്തുന്നു. പരീക്ഷണ ചികിത്സയ്ക്ക് വിധേയമായ രോഗികളെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ കൃത്യമായി ശേഖരിച്ചിരുന്നു. യുകെയിലെ കാൻസർ റിസർച്ച് യുസിഎൽ കാൻസർ ട്രയൽ സെന്റർ എന്നിവയുടെ ധനസഹായത്തോടെ നടത്തിയ ട്രയൽ രോഗികളിലെ ചികിത്സരീതിയിലെ മാറ്റം ഫലം ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തി. 500 സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്, ഇവരിലൊന്നും തന്നെ മറ്റ് അവയവങ്ങളിൽ രോഗത്തിന് കാരണമായ ട്യൂമറുകൾ പടർന്നില്ല.
കീമോതെറാപ്പിയുടെ ചെറിയ കോഴ്സ് സ്വീകരിച്ചവരിൽ 80 ശതമാനം പേരും ജീവിച്ചിരിക്കുന്നതായും അവരിൽ 72 ശതമാനം ആളുകളിൽ രോഗം മറ്റു അവയവങ്ങളിലേക്ക് ബാധിച്ചിരുന്നില്ലെന്നും പറയുന്നു. സാധാരണ ചികിത്സരീതി ഉപയോഗിച്ചവരിൽ 72 ശതമാനം ആളുകൾ ജീവിച്ചിരിക്കുന്നതായും, 64 ശതമാനം ആളുകളിൽ രോഗം മറ്റു അവയവങ്ങളിലേക്ക് ബാധിച്ചിരുന്നില്ലെന്നും പറയുന്നു. മരണസാധ്യത 40 ശതമാനവും രോഗത്തിലെ അപകടസാധ്യത 35 ശതമാനവും കുറഞ്ഞതായും പഠനം പറയുന്നു.