TMJ
searchnav-menu
post-thumbnail

TMJ Daily

മക്കള്‍ സമാധി ഇരുത്തിയ വൃദ്ധന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

11 Jan 2025   |   1 min Read
TMJ News Desk

നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ മക്കള്‍ അച്ഛനെ സമാധി ഇരുത്തി എന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കലക്ടറുടെ ഉത്തരവ് ലഭിക്കുന്നത് അനുസരിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ആറാലുംമൂട് സ്വദേശിയായ ഗോപന്‍ സ്വാമി (78) സമാധിയായെന്ന് കാണിച്ച് ഇന്നലെയാണ് മക്കള്‍ നാട്ടില്‍ പോസ്റ്റര്‍ പതിച്ചത്. എന്നാല്‍ സമാധിയായെന്ന് മക്കള്‍ പറയുന്ന ഗോപന്‍ സ്വാമിയുടെ മൃതദേഹം നാട്ടുകാരെ കാണിച്ചിരുന്നില്ല. കൂടാതെ, സമാധിയായെന്ന് മക്കള്‍ പറയുന്ന ദിവസം അക്കാര്യം നാട്ടുകാരെ അറിയിച്ചതുമില്ല. സമാധിയിരുത്തിയശേഷമാണ് ഗോപന്‍ സ്വാമി സമാധിയായെന്ന് കാണിച്ച് മക്കള്‍ പോസ്റ്റര്‍ പതിച്ചത്.

അച്ഛന്റെ ആവശ്യപ്രകാരമാണ് സമാധി ഇരുത്തിയതെന്ന് മക്കള്‍ പറയുന്നു. സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നും ഭാര്യയും മക്കളും പറയുന്നു. എന്നാല്‍ ഗോപന്‍ സ്വാമിയുടെ രണ്ടു മക്കളും ചേര്‍ന്ന് ആരേയും അറിയിക്കാതെ സാമാധിയെന്ന് വരുത്തിത്തീര്‍ത്ത് മണ്ഡപം കെട്ടി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടിയെന്നാണ് നാട്ടുകാരുടെ ആരോപണം.

താന്‍ സമാധി ആകുവാന്‍ പോകുന്നതായി അച്ഛന്‍ പറഞ്ഞെന്നും എന്നിട്ട് പീഠത്തിനരികില്‍ പത്മാസനത്തിലിരുന്നെന്നും മക്കള്‍ പറയുന്നു. വീടിന് മുന്നിലെ ക്ഷേത്രത്തിന് സമീപത്ത് സമാധി പീഠം ഒരുക്കിയിരുന്നതായും മക്കളും ഗോപന്‍ സ്വാമിയുടെ ഭാര്യയും പറഞ്ഞു. സമാധി പീഠത്തിലിരുത്തി സ്ലാബിട്ട് അടക്കുകയായിരുന്നു.

ഗോപന്‍ സ്വാമിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന ഗോപന്‍, സ്വന്തമായി പണി കഴിപ്പിച്ച ക്ഷേത്രത്തില്‍ പൂജ നടത്തിവരികയായിരുന്നു. സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും മണിക്കൂറുകളോളം നീളുന്ന പൂജാകര്‍മ്മങ്ങള്‍ നടത്താനുള്ളതുകൊണ്ടാണ് പുറത്തറിയിക്കാത്തതെന്നും പൂജാരിയായ രാജസേനന്‍ പറയുന്നു.





 

#Daily
Leave a comment