
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. വാർത്താസമ്മേളനത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് നിലമ്പൂർ സ്ഥാനാർഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചത്. നിലമ്പൂർ സ്വദേശി കൂടെയായ എം സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ പ്രകടനറാലിയിലൂടെ നിലമ്പൂരിലെ സിപിഎം പ്രവർത്തകർ വരവേറ്റു. എം വി ഗോവിന്ദൻ മാസ്റ്ററുടെ വാർത്താസമ്മേളനത്തിൽ എം സ്വരാജും മാധ്യമങ്ങളോട് സംസാരിച്ചു.
പി വി അൻവറിനെ നിലമ്പൂരിലെ ജനങ്ങൾ പിന്തുണച്ചിരുന്നുവെന്നും, അദ്ദേഹത്തെ കോൺഗ്രസ് കുഴിയിൽ ചാടിച്ചതാണെന്നും വാർത്താസമ്മേളനത്തിൽ എം സ്വരാജ് പറഞ്ഞു. ഭരണത്തെ ജനങ്ങൾ വിമർശിക്കുമെങ്കിലും, കേരളം ഭരിക്കാൻ അനുയോജ്യർ ഇടതുപക്ഷമാണെന്ന് ജനങ്ങൾക്കറിയാമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്താണ് മത്സരിക്കുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചതിനു ശേഷം, വിജയം യുഡിഎഫിന് ലഭിക്കുമെന്നും, പ്രചരണം തങ്ങൾ നേരത്തെ തുടങ്ങിയെന്നും സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ബിജെപി സ്ഥാനാർത്ഥിയെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.


