
നിമിഷപ്രിയക്ക് മാപ്പില്ല: തലാലിന്റെ സഹോദരൻ
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് മാപ്പ് ലഭിക്കുന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തിൽ. കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ സഹോദരന്റെ നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടാണ് തിരിച്ചടി ആയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ദിയാധനം സ്വീകരിച്ചുകൊണ്ടുള്ള ഒരു ഒത്ത് തീർപ്പിനും തയ്യാറല്ലെന്നാണ് സഹോദരന്റെ നിലപാട്. എന്നാൽ, കുടുംബത്തിലെ മറ്റ് പലരും നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്ന അഭിപ്രയമുള്ളവരാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ഇല്ലാത്തതിനാൽ കൂടുതൽ ചർച്ച വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
സഹോദരനെയും മറ്റുള്ളവരെയും അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ഈ വിഷയത്തിൽ പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. നയതന്ത്രപരമായ നടപടിക്രമങ്ങളുടെ സ്വകാര്യതയും, യമനിലെ സ്ഥിതിഗതികളും കണക്കിലെടുക്കുന്ന സമീപനം വേണമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. അനാവശ്യമായ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കരുത്.
നിമിഷപ്രിയയുടെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വച്ച കോടതി ഉത്തരവ് ഇന്നലെയാണ് പുറത്തു വന്നത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കുമെന്ന് ഉത്തരവിൽ ഇല്ല. നിമിഷപ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം അബുബക്കർ മുസ്ലിയാർ പറഞ്ഞു. ദിയാധന വിഷയത്തിൽ കുടുംബവുമായി ചർച്ച നടക്കുന്നെന്നും അതിൽ അന്തിമ തീരുമാനം വരുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു കോടതിയിൽ ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് കരുതുന്നത്.


