
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു
യെമനിൽ നാളെ(ജൂലൈ 16, ബുധൻ) നടപ്പാക്കാനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ശിക്ഷ നീട്ടിവയ്ക്കാൻ സമ്മതിക്കുകയായിരുന്നു. യെമനിലെ ജയിലിലാണ് നിമിഷപ്രിയ നിലവിലുള്ളത്. ശിക്ഷ നീട്ടിവയ്ക്കുന്നതിന് നിർണായകമായത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഈ വിവരം സ്ഥിരീകരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാരും വിവരം സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തലാലിന്റെ കുടുംബവുമായി നടന്ന ചർച്ചകളുടെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തലാലിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തുവെന്നും, യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളും നിർണായകമായതെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്.


