
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ തന്നെയെന്ന് സ്ഥിരീകരണം. പൂനെയിലെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ രോഗബാധിതയുമായി ബന്ധപ്പെട്ട മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ വരുമെന്നാണ് കരുതുന്നത്.
ഏകദേശം 20 ദിവസം മുമ്പാണ് 38കാരിയായ ഇവർക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം 3 ഇടങ്ങളിലാണ് ചികിത്സ നേടിയത്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. ബന്ധുക്കളും കുടുംബക്കാരുമാണ് സമീപവാസികളിൽ അധികവും.
യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും ഇപ്പോൾ ചികിത്സയിലില്ല. രോഗബാധിതയുടെ 3 മക്കൾക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. വീട്ടുകാർ , അയൽവാസികൾ, നാട്ടുകാർ എന്നിവരാണ് ഇപ്പോൾ ഹൈറിസ്ക് പട്ടികയിൽ ഉള്ളത്.
പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. അതിനിടെ നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.


