
നിർമ്മല സീതാരാമൻ കരൂരിൽ
കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. മന്ത്രി ഡോ മുരുകൻ, എംഎൽഎ വാനതി എന്നിവർക്കൊപ്പമാണ് മന്ത്രി സ്ഥലത്തെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ തമിഴക വെട്രി കഴകം പാർട്ടി റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. നിലവിൽ 50 പേർ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ടിവികെ അധ്യക്ഷൻ വിജയ്‍ അറിയിച്ചിരുന്നു.
10000 പേരെ മാത്രം ഉൾക്കൊള്ളിക്കാൻ കഴിയുന്ന സ്ഥലത്ത് ഏകദേശം രണ്ട് ലക്ഷം ആളുകളാണ് തടിച്ച് കൂടിയിരുന്നത്. ജനത്തിനെ നിയന്ത്രിക്കാൻ കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടന്നിരുന്നില്ല. സംഭവ ദിവസം കാലത്ത് 6 മണി മുതൽ വിജയുടെ വരവിനായി ആളുകൾ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. പക്ഷെ പ്രതീക്ഷിച്ചതിലും 6 മണിക്കൂർ വൈകി, രാത്രി 7 മണിക്കാണ് വിജയ് എത്തിയത്. ഇതിനിടയിൽ പലർക്കും ക്ഷീണവും നിർജ്ജലീകരണവും ഉണ്ടായി. വിജയ് വലിച്ചെറിഞ്ഞ വെള്ളക്കുപ്പി എടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 18 സ്ത്രീകളും 13 കുട്ടികളുമാണ് ഉള്ളത്.
അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. ഫോൺ വിളിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സംഭവ ശേഷം വിജയ് പെട്ടെന്ന് സ്ഥലം വിട്ടത് ആളുകൾക്കിടയിൽ ചർച്ച ആയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ ഒരു കുറിപ്പ് മാത്രമാണ് വിജയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്ഥലം സന്ദർശിച്ചു.
ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


