TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

അവിശ്വാസ പ്രമേയം; പ്രതിപക്ഷത്തെ പിന്തുണക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും

27 Jul 2023   |   3 min Read
TMJ News Desk

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന തീരുമാനവുമായി ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. പ്രതിപക്ഷം ദുര്‍ബലമാണെന്നും അത് രാജ്യത്തെ ദുര്‍ബലമാക്കുമെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ബിഎസ്പി വ്യക്തമാക്കി. കൂടാതെ അവിശ്വാസ പ്രമേയ ചര്‍ച്ച പ്രതിപക്ഷത്തെ തളര്‍ത്തും എന്ന് ബിഎസ്പി നേതാവ് മാലൂക്ക് നഗര്‍ പ്രതികരിച്ചു.

അവിശ്വാസ പ്രമേയത്തെ കുറിച്ച് കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി ചിന്തിക്കേണ്ടിയിരുന്നു. മോദി മറുപടി പറഞ്ഞുകഴിഞ്ഞാല്‍ പ്രതിപക്ഷം വിറങ്ങലിക്കും. പ്രധാനമന്ത്രി ദുര്‍ബലനായിരിക്കുമ്പോഴാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടതെന്നും മാലൂക് പറഞ്ഞു. 

പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. ഡല്‍ഹി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മണിപ്പൂര്‍ കലാപത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതകള്‍ ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തിലും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ തയ്യാറാകാത്തതാണ് അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ടു പോകുന്നതിനുള്ള കാരണം. പ്രതിപക്ഷ സഖ്യം നല്‍കിയ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ ഓം ബിര്‍ല അനുമതി നല്‍കിയിട്ടുണ്ട്.

കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. മണിപ്പൂര്‍ വിഷയം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം നടത്തുകയാണ്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങി പോയിരുന്നു. 

ശക്തമായ പ്രതിഷേധവുമായി 'ഇന്ത്യ'

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിരോധമാണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യ നടത്തുന്നത്. ഏപ്രിലില്‍ ആരംഭിച്ച ഉന്നതതല ചര്‍ച്ചകള്‍ക്കും പാട്‌നയിലും ബെംഗളൂരുവിലുമായി നടന്ന മീറ്റിങ്ങുകള്‍ക്കും ശേഷമാണ് രണ്ട് ദേശീയ പാര്‍ട്ടികളും 24 പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് 'ഇന്ത്യ' എന്ന സഖ്യം ഉണ്ടാക്കിയത്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്: പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 49 സീറ്റുകളും രാജ്യസഭയില്‍ 31 സീറ്റുകളും ഉണ്ട്. പാര്‍ലമെന്റില്‍ ആകെ 80 എംപിമാര്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വിജയിച്ചതോടെ കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലായാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്നത്. ബിഹാര്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണ സഖ്യങ്ങളുടെ ഭാഗവുമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 19.5 ശതമാനം ആയിരുന്നു. 2019 ല്‍ അത് 19.7 ശതമാനം ആയി. കോണ്‍ഗ്രസ് പാര്‍ട്ടി വലിയ രീതിയിലുള്ള വെല്ലുവിളികളാണ് നിലവില്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പാര്‍ട്ടിയാണ് ടിഎംസി. 35 എംപിമാരാണ് ഉള്ളത്. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ്. 2011 മുതല്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലുണ്ട്. എന്നാല്‍ ഈ വര്‍ഷം ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. 

ദ്രാവിഡ മുന്നേറ്റ കഴകം: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ നയിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഡിഎംകെ ക്ക് പാര്‍ലമെന്റില്‍ 34 എംപിമാരാണുള്ളത്. തമിഴ്‌നാട് നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആറ് സീറ്റുകളുണ്ട്. 

ആം ആദ്മി പാര്‍ട്ടി: ഈ വര്‍ഷം ആദ്യമാണ് എഎപി ദേശീയ പാര്‍ട്ടി പദവി നേടിയത്. 11 എംപിമാരാണ് ഉള്ളത്. ഒരാള്‍ ലോക്‌സഭയിലും 10 പേര്‍ ഉപരി സഭയിലും. കോണ്‍ഗ്രസുമായി സങ്കീര്‍ണമായ ബന്ധമാണെങ്കിലും സഖ്യമുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയാണ് എഎപി.

ജനതാദള്‍ (യുണൈറ്റഡ്): പാട്‌നയില്‍ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തിന് ആതിഥേയത്വം വഹിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ജനതാദള്‍. 21 എംപിമാരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ബിഹാറില്‍ അധികാരത്തില്‍ തുടരാന്‍ കോണ്‍ഗ്രസും, ആര്‍ജെഡിയുമായി കൈകോര്‍ക്കുകയും ചെയ്തത്. 

ഇവരെ കൂടാതെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സമാജ്‌വാദി പാര്‍ട്ടി (എസ്പി), രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (സിപിഐഎം), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഐഎംഎല്‍), നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), അപ്‌നാദള്‍, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐയുഎംഎല്‍), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകള്‍ കച്ചി, കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചി, മനിതനേയ മക്കള്‍ കച്ചി, കേരളാ കോണ്‍ഗ്രസ് (മാണി), കേരളാ കോണ്‍ഗ്രസ് (ജോസഫ്) എന്നിവയാണ് മറ്റു സഖ്യകക്ഷികള്‍.


#Daily
Leave a comment