TMJ
searchnav-menu
post-thumbnail

TMJ Daily

കെപിസിസി അധ്യക്ഷ മാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല: വി ഡി സതീശന്‍

27 Feb 2025   |   2 min Read
TMJ News Desk

കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയും ഇവിടെയോ ഡല്‍ഹിയിലോ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെപിസിസി യോഗം കഴിഞ്ഞതേയുള്ളൂവെന്നും ഇന്നലെ രാവിലെ മുതലാണ് വാര്‍ത്തകള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് മാധ്യമങ്ങളാണ് പറയേണ്ടത്. കേരളത്തിന്റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ വിവിധ ദിവസങ്ങളിലായി നടക്കും. ഇതൊക്കെ അറിയാമായിരുന്നിട്ടും കേരളത്തില്‍ എന്തോ പ്രശ്നമുള്ളതുകൊണ്ട് നേതാക്കളെ വിളിപ്പിച്ചെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന എല്ലാ സംസ്ഥാനങ്ങളിലെ നേതാക്കളെയും എഐ സിസി ഡല്‍ഹിക്ക് വിളിപ്പിക്കാറുണ്ട്. എന്നിട്ടും കോണ്‍ഗ്രസില്‍ എന്തോ പ്രശ്നമാണെന്ന തരത്തില്‍ ഓരോ മാധ്യമങ്ങളും ഓരോ ദിവസങ്ങളിലും വാര്‍ത്തകള്‍ നല്‍കുകയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു തര്‍ക്കവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ യുഡിഎഫും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുകായാണ്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടായി. തിരിച്ചടിയുണ്ടായിരുന്നത് എല്‍ഡിഎഫിനാണെന്ന് അദ്ദേഹം പറഞ്ഞു.

കടല്‍ മണല്‍ ഖനനം നടത്താനുള്ള തീരുമാനം ഗൗരവതരമായ പ്രശ്നമാണ്. 48 മീറ്റര്‍ മുതല്‍ 62 മീറ്റര്‍ വരെയാണ് ഖനനം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള കൊല്ലം തീരത്താണ് ആദ്യ ഖനനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സസ്യജന്തുജാലങ്ങളും നശിക്കും. 745 ദശലക്ഷം ടണ്‍ ധാതുനിക്ഷേപം കേരളതീരത്തുണ്ടെന്നാണ് പറയുന്നത്. ഒരു ദശലക്ഷം ടണ്ണിന് 4700 കോടിരൂപയാണ്. പതിനായിരക്കണക്കിന് കോടിയുടെ കച്ചവടത്തിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനിന്നു. റോഡ് ഷോയുമായി മൈനിങ് വകുപ്പ് വന്നപ്പോള്‍ എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. ഖനനത്തിന് എത്തിയവര്‍ക്ക് ചെലവിനുള്ള പണം നല്‍കിയത് പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലാണ്. ഖനന വിഷയം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ എതിര്‍ക്കുകയല്ല, സഹായിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കടല്‍ മണല്‍ ഖനനം നടത്താന്‍ അനുവദിക്കില്ല. മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്നതിനു പുറമെ പാരിസ്ഥിതിക പ്രശ്നവുമുണ്ടാകും. കേരളത്തിന്റെ തീരങ്ങള്‍ കടലെടുക്കുകയാണ്. അത്തരമൊരു സ്ഥലത്ത് 60 മീറ്റര്‍ ആഴത്തില്‍ മണല്‍ എടുത്താല്‍ അതിന്റെ ആഘാതം വലുതായിരിക്കും. അതുകൊണ്ട് തന്നെ കടല്‍ മണല്‍ ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലഹരി വര്‍ധിക്കുന്നത് സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ വളരെ ലാഘവത്വത്തോടെയുള്ള മറുപടിയാണ് എക്സൈസ് മന്ത്രി നല്‍കിയത്. ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്. കേരളം അപകടത്തിലാണ്. ലഹരി മരുന്ന് വ്യാപനം തടയുന്നതാകണം സംസ്ഥാനത്തിന്റെ മുന്‍ഗണന. എന്‍ഫോഴ്സ്മെന്റ് പരാജയമാണ്. വിമുക്തിയെന്ന ബോധവത്ക്കരണ പരിപാടി ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. എം ഡി എം എ ഉള്‍പ്പെടെയുള്ള എല്ലാ രാസലഹരികളും കേരളത്തില്‍ സുലഭമാണ്. അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. അക്രമത്തിന്റെ സ്വഭാവവും മാറി. പല അക്രമങ്ങളും മറച്ചുവയ്ക്കപ്പെടുകയാണ്. ലഹരമാഫിയയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം പൂര്‍ണപിന്തുണ നല്‍കിയിട്ടും സര്‍ക്കാരിന് തണുപ്പന്‍ നയമാണ്. ലഹരി വ്യാപനം കേരളത്തെ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അപകടത്തിലേക്ക് നയിക്കുമെന്ന് സതീശന്‍ പറഞ്ഞു.




#Daily
Leave a comment