
ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോഗം വേണ്ട; സിംബാബ്‌വെ പൊലീസിന് വിലക്ക്
സിംബാബ്‌വെയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഡ്യൂട്ടിയിലായിരിക്കുമ്പോൾ സ്വകാര്യ കമ്മ്യൂണിക്കേഷൻ ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. എല്ലാ ഓഫീസർമാരും സ്റ്റേഷനുകളിൽ എത്തിക്കഴിഞ്ഞാൽ മൊബൈൽ ഫോണുകൾ സൂപ്പർവൈസർമാരെ ഏൽപ്പിക്കണം. ഉദ്യോഗസ്ഥർക്ക് അനുവദിച്ച് നൽകിയിരിക്കുന്ന സമയങ്ങളിൽ മാത്രമാണ് മൊബൈൽഫോൺ ഉപയോഗിക്കാൻ അനുമതി. ഇടവേളകളിലും ഉച്ചഭക്ഷണസമയത്തും മാത്രമേ മൊബൈൽഫോണുകൾ ഉപയോഗിക്കാവൂ എന്ന് സർക്കുലറിൽ പറയുന്നു.
നിരോധനം നടപ്പിലാക്കാൻ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജോലി സമയത്ത് ഉദ്യോഗസ്ഥർ സെൽഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വേണ്ട നടപടി സ്വീകരിക്കാം. മൊബൈൽ ഫോണിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് മുൻപ് നിലവിലുണ്ടായിരുന്ന നിയമങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ നിയമം. ഡ്യൂട്ടിയിൽ ആയിരിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരോട് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.
ഫോൺ നിരോധനത്തിന് പിന്നിലെ കാരണങ്ങൾ ഇത് വരെ വ്യക്തമാക്കിയിട്ടില്ല, എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിലുള്ള അഴിമതി തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിരോധനമെന്നാണ് കരുതുന്നത്. തലസ്ഥാനമായ ഹരാരെയിൽ രണ്ട് ട്രാഫിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പൊതുഗതാഗത വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നത് സോഷ്യൽമീഡിയയിൽ വൈറലായതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ കുറച്ച് ദിവസങ്ങൾക്ക് അറസ്റ്റു ചെയ്തിരുന്നു. കുറഞ്ഞ ശമ്പളവും മോശം തൊഴിൽസാഹചര്യങ്ങളും കാരണം സിംബാബ്‌വെയിലെ പൊലീസ് സ്റ്റേഷനുകളിൽ അഴിമതി വർദ്ധിച്ചിട്ടുണ്ട്.