
16 വയസുവരെ സോഷ്യൽ മീഡിയ വേണ്ട, ഓസ്ട്രേലിയക്ക് പിന്നാലെ വിലക്കുമായി യുകെയും
ഓസ്ട്രേലിയക്ക് പിന്നാലെ യുകെയും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം വിലക്കേർപ്പെടുത്താൻ ഒരുങ്ങി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലെ ദൂഷ്യ വശങ്ങൾ തിരിച്ചറിഞ്ഞാണ് യുകെയും ഇത്തരമൊരു നീക്കത്തിലേക്ക് പോകുന്നത്. സ്‌മാർട്ട്‌ഫോണുകളും, സോഷ്യൽ മീഡിയകളും യുവാക്കളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുകെയിലെ ടെക്‌നോളജി സെക്രട്ടറി പീറ്റർ കെയ്ൽ. കുട്ടികളുടെ കാര്യത്തിൽ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രമായ, സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തിൽ ടെക് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഉൾക്കൊള്ളുന്ന പുതുക്കിയ നിയമത്തെ പൊതുജനങ്ങളും രക്ഷിതാക്കളും പിന്തുണയ്ക്കുന്നു. ഈ നിയമം നടപ്പാക്കാനുള്ള നടപടികൾ പ്രധാനമന്ത്രി എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം എക്സിൽ എഴുതി.
അതേസമയം യുകെയിലെ സോഷ്യൽ മീഡിയ നിരോധനത്തെ വിമർശിച്ചു കൊണ്ട് നിയമ സ്ഥാപനമായ ഫ്രീറ്റ്സിൽ നിന്നുള്ള അയോണ സിൽവർമാൻ രംഗത്ത് വന്നു. പ്രശ്നങ്ങളുടെ കടലിലെ ഒരു ചെറിയ തുള്ളി മാത്രമാണിതെന്ന് അവർ അഭിപ്രായപ്പെട്ടു. ഈ നിയമം കൊണ്ടുവന്നാൽ, കൗമാരക്കാർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ കൂടുതൽ അപകടകരമായ പുതിയ വഴികൾ കണ്ടെത്തും. സർക്കാർ കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഇത് ഒരു സാംസ്കാരിക മാറ്റം ആവശ്യപ്പെടുന്ന പ്രശ്നമാണ്. കൂടാതെ നിയമനിർമ്മാണം സാങ്കേതികവിദ്യയേക്കാൾ ഒരു പടി മുന്നിലായിരിക്കണം അവർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയായിരുന്നു 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമം ഉപയോഗിക്കുന്നത് തടഞ്ഞു കൊണ്ട് ഓസ്‌ട്രേലിയൻ സർക്കാർ പാർലമെന്റിൽ നിയമം അവതരിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ നിയമം പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നുള്ള കണ്ടെത്തലിലാണ് രാജ്യങ്ങൾ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. എന്നാൽ ഇതിനെ എതിർത്തും അനുകൂലിച്ചുമുള്ള ഭിന്നാഭിപ്രായങ്ങളാണുള്ളത്.