TMJ
searchnav-menu
post-thumbnail

TMJ Daily

രേഖാമൂലമുള്ള പരാതികളില്ല; എഎപി പ്രവര്‍ത്തകരെ ബിജെപി ആക്രമിച്ചുവെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

03 Feb 2025   |   1 min Read
TMJ News Desk

ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി (എഎപി) പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന എഎപി തലവന്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തില്‍ ഒരു രേഖാമൂലമുള്ള പരാതിയും പൊലീസിന് കണ്ടെത്താനായില്ലെന്ന് ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നതായി ഇന്നലെയാണ് കെജ്‌രിവാള്‍ ആരോപിച്ചത്. അക്രമം തടയുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുന്നുവെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെജ്‌രിവാള്‍ കത്ത് അയക്കുകയും ചെയ്തിരുന്നു.

മണ്ഡലത്തില്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കണമെന്നും എഎപി തലവന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, അക്രമ സംഭവങ്ങളുടെ പട്ടികയും അദ്ദേഹം കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, സംഭവങ്ങളെക്കുറിച്ച് രേഖാമൂലമുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉന്നയിക്കുന്ന അത്തരം അവകാശവാദങ്ങളെക്കുറിച്ച് നിയമ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അന്വേഷിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ഓഫീസര്‍ മറുപടി കത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജില്‍ പോര്‍ട്ടല്‍ വഴി നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തിലെ പരാതികളില്‍ 115 എണ്ണം 100 മിനിട്ടിനുള്ളില്‍ നടപടി സ്വീകരിച്ചുവെന്നും കത്തില്‍ പറയുന്നു.

എഎപി ഉന്നയിക്കുന്ന പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെജ്‌രിവാള്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലനില്‍ക്കുന്നില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതും ബിജെപിയുടെ പര്‍വേശ് വര്‍മ്മയും ആണ് കെജ്‌രിവാളിന്റെ എതിരാളികള്‍. 2013 മുതല്‍ ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.




#Daily
Leave a comment