.jpg)
പ്രോട്ടീൻ പഠനം ആധുനികവത്കരിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് രസതന്ത്രത്തിനുള്ള നൊബേൽ
കമ്പ്യൂട്ടേഷണൽ കെമിസ്ട്രി ഉപയോഗിച്ച് പ്രോട്ടീൻ ഡിസൈൻ സാധ്യമാക്കുകയും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രോട്ടീൻ ഘടനകൾ പ്രവചിക്കാനുള്ള വിദ്യകൾ വികസിപ്പിക്കുകയും ചെയ്ത മൂന്ന് ശാസ്ത്രജ്ഞർക്ക് 2024ലെ രസതന്ത്രത്തിനുള്ള നൊബേൽ ലഭിച്ചു. ശാസ്ത്രജ്ഞരായ ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബീസ്, ജോൺ എം ജമ്പർ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
യുഎസിൽ സിയാറ്റിലിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ബേക്കർക്ക് സമ്മാനത്തുകയുടെ പകുതി ലഭിക്കും കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ പഠനം സാധ്യമാക്കിയ ഗവേഷകനാണ് ബേക്കർ. അമിനോ ആസിഡുകളിൽ നിന്നും പ്രോട്ടീനിന്റെ ഘടന പ്രവചിക്കാൻ കഴിയുന്ന കണ്ടെത്തലുകളാണ് ഡെമിസ് ഹസ്സാബീസ്, ജോൺ എം ജമ്പർ എന്നിവരെ നോബേലിന് അർഹരാക്കിയത്. 10.61 ലക്ഷം ഡോളറാണ് സമ്മാനത്തുക.
ജീവന്റെ ആധാരശിലകളാണ് പ്രോട്ടീനുകൾ ഒരു ജീവിയുടെ സകല ജീവൽപ്രവർത്തനങ്ങളും ഏതെങ്കിലും പ്രോട്ടീനുകളുടെ പ്രവർത്തനഫലങ്ങളായാണ്. ഇത്ര പ്രധാനപ്പെട്ടതാണെങ്കിലും അതിസങ്കീർണമായതിനാൽ പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനം ദുർഘടം പിടിച്ചതാണ്. അതിനു പരിഹാരം കണ്ടുപിടിച്ചവരാണ് ഇത്തവണത്തെ നൊബേൽ ജേതാക്കളായ ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബീസ്, ജോൺ എം ജമ്പർ എന്നിവർ.