TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ സൈന്യത്തെ അയച്ചു: ഉത്തര കൊറിയ

28 Apr 2025   |   1 min Read
TMJ News Desk

യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിനായി സൈന്യത്തെ അയച്ചുവെന്ന് ഉത്തര കൊറിയ സമ്മതിച്ചു. രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരമാണ് സൈന്യം യുദ്ധത്തില്‍ പങ്കെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കുര്‍സ്‌ക് അതിര്‍ത്തി മേഖല 'പൂര്‍ണമായും സ്വതന്ത്രമാക്കാന്‍' റഷ്യയെ ഉത്തര കൊറിയ സഹായിച്ചുവെന്ന് സൈന്യം അവകാശപ്പെട്ടു.

ഉത്തര കൊറിയന്‍ സൈനികരുടെ ഹീറോയിസത്തെ റഷ്യയുടെ ചീഫ് ഓഫ് സ്റ്റാഫായ വലേറി ഗെരാസിമോവ് പ്രശംസിച്ചതിന് പിന്നാലെയാണ് കൊറിയയും ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആദ്യമായിട്ടാണ് റഷ്യയും ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്ന് മാസത്തിനിടെ ഉത്തര കൊറിയയുടെ 11,000 സൈനികരില്‍ 1,000 ത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പറഞ്ഞിരുന്നു.

യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയുടെ നിയന്ത്രണം പൂര്‍ണമായും റഷ്യ പിടിച്ചുവെന്നും ഗെരാസിമോവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് യുക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ട്.

യുക്രെയ്ന്‍ യുദ്ധത്തില്‍ ഉത്തര കൊറിയക്കും ഉത്തരവാദിത്വമുണ്ടെന്ന് യുഎസ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം കുര്‍സ്‌കിലേക്ക് ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെ അയച്ചുവെന്ന് ദക്ഷിണ കൊറിയയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യയും ഉത്തര കൊറിയയും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള സൈനിക സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് സൈനികരെ അയച്ചതെന്ന് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.




 

#Daily
Leave a comment