
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി നടപ്പിലാക്കാൻ നോർവേ
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പ്രായം 15 വയസ്സാക്കാൻ നോർവേ സർക്കാർ. ടെക് ഭീമന്മാർക്കെതിരായ നോർവേ സർക്കാരിന്റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് ഇത്തരമൊരു തീരുമാനവുമായി സർക്കാർ മുന്നോട്ട് വരുന്നത്.
ഇതൊരു വലിയ പോരാട്ടമാണെന്നും, അൽഗോരിതങ്ങളുടെ പിടിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പൊതു പ്രവർത്തകർ കൂടി പങ്കാളികളാകണമെന്നും നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാഹർ സ്റ്റോർ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. കൊച്ചുകുട്ടികളുടെ മസ്തിഷ്ക്കത്തിനെ ബാധിക്കുന്ന രീതിയിലാണ് സാങ്കേതിക ഭീമന്മാരുടെ പ്രവർത്തനം. ഇത് വലിയ പോരാട്ടമാണെന്ന് നമുക്കറിയാം, കാരണം ഇവിടെ വൻ ശക്തികളുണ്ട്, പക്ഷേ രാഷ്ട്രീയം ആവശ്യമുള്ളത് ഇവിടെയാണ് അദ്ദേഹം പറഞ്ഞു.
ഒമ്പത് വയസ്സുള്ള കുട്ടികളിൽ പകുതിയിലധികം പേരും സമൂഹമാധ്യമം അധികമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 58 ശതമാനം വരുന്ന 10 വയസ്സുള്ള കുട്ടികളും, 72 ശതമാനം വരുന്ന 11 വയസ്സുള്ള കുട്ടികളും സമൂഹമാധ്യമം അമിതമായി ഉപയോഗിക്കുന്നതിന്റെ കണക്കുകൾ നോർവീജിയൻ മീഡിയ അതോറിറ്റി പുറത്തുവിട്ടിരുന്നു.
ഈ നടപടി മാതാപിതാക്കളെ കൂടെ സഹായിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മന്ത്രി കെ ജെർസ്റ്റി ടോപ്പേ പറഞ്ഞു.
സമൂഹമാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികൾക്കും, കൗമാരക്കാർക്കും നിരോധനമേർപ്പെടുത്തുന്ന കാര്യം ഓസ്ട്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും 14 നും 16 നും ഇടയിൽ ആയിരിക്കാനാണ് സാധ്യത.
ഫ്രാൻസിൽ 15 വയസിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തി അത് സ്കൂളുകളിൽ പരീക്ഷിച്ച് വരുകയാണ്. പരീക്ഷണം വിജയിച്ചാൽ ജനുവരി മുതൽ രാജ്യവ്യാപകമായി ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകും.