
ഡൊണാൾഡ് ട്രംപിന്റെ സുരക്ഷയ്ക്ക് ഇനി റോബോട്ടിക് നായയും
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ അംഗമായി സ്പോട്ട് എന്ന റോബോട്ടിക് നായ. ഫ്ലോറിഡയിലെ പാം ബീച്ചിലെ ഡൊണാൾഡ് ട്രംപിന്റെ മാർക്ക് എ ലാഗോ റിസോർട്ടിലാണ് സുരക്ഷയ്ക്കായി ഈ നായയെ 'നിയമിച്ചിട്ടുള്ളത്'. ഇവയുടെ റൂട്ട് മുൻകൂട്ടി പ്രോഗ്രാം ചെയ്തിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാൻ സാധിക്കും. റോബോട്ടിക് നായയുടെ സമീപത്ത് കൂടി പോകുന്നവർക്ക് ഇവ മുന്നറിയിപ്പ് നൽകും.
അമേരിക്കൻ എഞ്ചിനീയറിംഗ് ആൻഡ് റോബോട്ടിക് ഡിസൈൻ കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്സ് ആണ് ഈ റോബോട്ടിക് നായയുടെ നിർമ്മാതാക്കൾ.
റിസോർട്ടിന് ചുറ്റും സഞ്ചരിക്കുന്ന സ്പോട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് നായ ചർച്ചയാവുന്നത്. അമേരിക്കൻ മാധ്യമങ്ങളിലും റോബോട്ടിക്ക് നായയെ സംബന്ധിച്ച ചർച്ചകൾ വ്യാപകമായിരുന്നു. നിയുക്ത പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് തങ്ങൾ മുൻഗണന നൽകുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കമ്മ്യൂണിക്കേഷൻസ് മേധാവി ആന്റണി ഗുഗ്ലിയൽമി പറഞ്ഞു.
യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് തവണയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. ആദ്യത്തേത് ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്ലറിൽ വച്ചും മറ്റൊന്നും സെപ്തംബറിൽ മാർക്ക് എ ലാഗോയിലെ ഗോൾഫ് ക്യാമ്പിലും വച്ചായിരുന്നു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മുൻനിർത്തി റോബോട്ടിക് നായയുടെ ഉപയോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിട്ടില്ല.
നായയുടെ പ്രവർത്തനത്തെക്കുറിച്ച് ബോസ്റ്റൺ ഡൈനാമിക്സും പ്രതികരിച്ചിട്ടില്ല. എന്നാൽ രഹസ്യാന്വേഷണ വിഭാഗം ഇതിന്റെ പ്രവർത്തനം വിന്യസിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം. ട്രംപിനെതിരായ വധശ്രമമാവാം അടിയന്തരമായ ഈ നീക്കത്തിന് പിന്നിൽ, സാങ്കേതികവിദ്യയുടെ നവീകരണം സാധ്യമാക്കുന്നതിലൂടെ പ്രശ്നങ്ങൾ കണ്ടെത്താനും തടയാനും സാധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ ഏജന്റ്മാരിൽ ഒരാളായ റോൺ വില്യംസ് പറഞ്ഞു.