TMJ
searchnav-menu
post-thumbnail

TMJ Daily

എന്‍എസ്എസ് കത്തിച്ചുവച്ച നിലവിളക്കുപോലെ മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നു: ചെന്നിത്തല

02 Jan 2025   |   1 min Read
TMJ News Desk

ന്‍എസ്എസ് കത്തിച്ചുവച്ച നിലവിളക്കുപോലെ മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും മതനിരപേക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാന്‍ഡ് ആണ് എന്‍എസ്എസ് എന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സമുദായങ്ങള്‍ തമ്മില്‍ തല്ലുകൂടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്‍എസ്എസിനോട് നീരസം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര പ്രവേശന വിളംബരത്തിന് ചാലക ശക്തിയായത് സവര്‍ണജാഥയാണെന്ന് ചെന്നിത്തല പറഞ്ഞു. അയിത്താചാരത്തിന് എതിരെ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലാദ്യമായി നടന്ന സത്യഗ്രഹമായ വൈക്കം സത്യഗ്രഹ കാലത്ത് ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം മന്നത്ത് പദ്മനാഭന്‍ വൈക്കം മുതല്‍ തിരുവനന്തപുരം വരെ നടത്തിയ ജാഥയെക്കുറിച്ച് ചെന്നിത്തല പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി സവര്‍ണജാതിക്കാരില്‍ മനോഭാവം വളര്‍ത്തുന്നതിനാണ് ഗാന്ധിജി മന്നത്തിനോട് ജാഥ നടത്താന്‍ ആവശ്യപ്പെട്ടത്. അതേസമയം, എംഇ നായിഡുവും നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണ ജാഥ നടത്തിയിരുന്നു. ഇരുജാഥകളും ശേഖരിച്ച ഒപ്പിട്ട മെമ്മോറിയല്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

മന്നം രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ലെന്നും രാഷ്ട്രീയ രംഗത്ത് തെറ്റുകള്‍ ഉണ്ടായാല്‍ അതിനെതിരെ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയ്ക്ക് എതിരെ മന്നത്ത് പത്മനാഭന്‍ നടത്തിയ വിമോചനസമരത്തെ ഉദാഹരണമാക്കിയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ജനങ്ങളില്‍ നിന്നും ഭരണകൂടം അകന്നുപോയാല്‍ ജനങ്ങളെ മുന്നിലെത്തിക്കുമെന്നത് വിമോചന സമരം വഴി അദ്ദേഹം കാണിച്ചു തന്നുവെന്ന് ചെന്നിത്തല പറഞ്ഞു. നിലവിലുള്ള ഭരണകൂടങ്ങള്‍ക്കും ഇത് ബാധകമാണെന്ന മുന്നറിയിപ്പും ചെന്നിത്തല നല്‍കി. ശബരിമലയില്‍ സര്‍ക്കാരും കോടതിയും അനീതി കാണിച്ചപ്പോള്‍ വിശ്വാസ സമൂഹത്തിനായി എന്‍എസ്എസ് പോരാടിയെന്നും ചെന്നിത്തല പറഞ്ഞു.

നീണ്ട 11 വര്‍ഷത്തെ പിണക്കത്തിനുശേഷമാണ് എന്‍എസ്എസ് ചെന്നിത്തലയെ മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലും ചെന്നിത്തലയെ ക്ഷണിച്ചിരുന്നു.




#Daily
Leave a comment