
ഹണി റോസിനെതിരായ അശ്ലീല പ്രയോഗം: ബോബി ചെമ്മണ്ണൂരിന് ജാമ്യം
ഹണി റോസിനെതിരായ അശ്ലീല പ്രയോഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഇന്ന് രാവിലെ നടന്ന വാദത്തിൽ കോടതി ബോബിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. തുടർന്ന് വൈകുന്നേരം 3.30 ഓടെ വിധി പറയാം എന്നും ജഡ്ജി പറഞ്ഞു. ഹൈക്കോടതിയുടെ വെബ്‌സൈറ്റിൽ ബോബിക്ക് ജാമ്യം അനുവദിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ചോദിച്ചു.
ഏതാനും മിനിട്ടുകൾ മാത്രമാണ് വാദം നടന്നത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ചയുടൻ തന്നെ പ്രതിഭാഗം അഭിഭാഷകൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അഭിഭാഷകൻ കേസിന്റെ മെരിറ്റിലേക്ക് കടന്നപ്പോൾ കോടതി അത് തടഞ്ഞു.
കൈയിൽ പിടിച്ചു, ലൈംഗികാധിക്ഷേപം നടത്തി എന്നീ ആരോപണങ്ങൾ വാസ്തവിരുദ്ധമാണെന്ന് അഭിഭാഷകൻ പറഞ്ഞു. പരമാവധി മൂന്ന് വർഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഇപ്പോൾ തന്നെ ആറ് ദിവസം ജയിലിൽ കഴിഞ്ഞുവെന്നും അഭിഭാഷകൻ പറഞ്ഞു. ഒരു ദിവസത്തെ റിമാൻഡ് പോലും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് കോടതി കേസിന്റെ മെരിറ്റിനലേക്ക് കടക്കുന്നതിന് താൻ എതിരാണെന്നും അക്കാര്യങ്ങൾ വിചാരണവേളയിൽ പറഞ്ഞാൽ മതിയെന്നും അഭിപ്രായപ്പെട്ടത്.
ബോബി ചെമ്മണ്ണൂരിന്റെ ജുവലറിയുടെ ഉദ്ഘാടന ചിത്രങ്ങൾ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ ഹാജരാക്കി. ഇത് കോടതി കണ്ടു. എന്തിനാണ് ഇയാൾ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ചോദിച്ചു.
സംഭവം നടന്ന സമയത്ത് നടി പരാതികളൊന്നും ഉന്നയിച്ചില്ലെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ അത് നടിയുടെ മാന്യത കൊണ്ടാണ് ആ ചടങ്ങിൽ വച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.