
റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിൽ ഇടിവ്
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇറക്കുമതിയില്‍ ഇടിവ് വന്നത്. നവംബര്‍ 21-ാം തീയതി മുതൽ യുഎസ് ഉപരോധം നിലവില്‍ വരും. എണ്ണ വില്‍പനയിലൂടെ റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തികനേട്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉപരോധം.
ഒക്ടോബർ അവസാന ആഴ്ചയിൽ റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം പ്രതിദിനം 1.19 ദശലക്ഷം ബാരല്‍ (ബിപിഡി-ബാരല്‍ പെര്‍ ഡേ) ആയി ചുരുങ്ങിയിരുന്നു. റോസ്‌നെഫ്റ്റില്‍നിന്നും ലുക്കോയിലില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞതാണ് ഇടിവിന് കാരണം. അതേ ആഴ്ചയില്‍ ലുക്കോയിലില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിയിട്ടില്ല. എന്നാൽ ഇതിന് തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 0.24 ദശലക്ഷം ബിപിഡി ആയിരുന്നു. എച്ച്പിസില്‍-മിത്തല്‍ എനര്‍ജി, ഐഒസി എന്നീ കമ്പനികള്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ച്ചതായി അറിയിച്ചു.


