ഇന്ത്യയുമായുള്ള എണ്ണവ്യാപാരം തുടരും: പുടിൻ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സംയുക്തമായി വാർത്താസമ്മേളനം നടത്തി. റഷ്യയുമായുള്ള എണ്ണവ്യാപാരം അവസാനിപ്പിക്കാൻ യുഎസിൽ നിന്നും ശക്തമായ സമ്മർദ്ദം നിലനിൽക്കെ എണ്ണവ്യാപാരം തുടരുമെന്ന് സമ്മേളനത്തിൽ പുടിൻ പ്രഖ്യാപിച്ചു. ‘അതിവേഗത്തിൽ വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തുടർന്നും ഇന്ധന ഷിപ്മെന്റുകൾ വിതരണം ചെയ്യും,’ പുടിൻ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് പുടിൻ ഇന്ത്യയിലെത്തിയത്. യുക്രെയ്നുമായുള്ള യുദ്ധം 2022ൽ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശനം നടത്തുന്നത്. പ്രോട്ടോക്കോൾ മറികടന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പുടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വാഗതം ചെയ്തിരുന്നു.
മോഡി-പുടിൻ ഉച്ചകോടിയിൽ ആരോഗ്യം, തൊഴിൽ, ലോജിസ്റ്റിക്സ് തുടങ്ങിയ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പ് വച്ചു. ഊർജം, തീവ്രവാദം തുടങ്ങി പല വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും മാധ്യമങ്ങളോട് സംസാരിച്ചു.


