
നേപ്പാൾ പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിൽ നേപ്പാളിൽ വൻ സംഘർഷം. സംഘർഷത്തിൽ ഉണ്ടായ വെടിവയ്‌പ്പിൽ ഒരാൾ മരിച്ചു. രാജ്യസുരക്ഷയുടെ പേരിൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് സർക്കാർ നിരോധിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് നിരവധി യുവതീ യുവാക്കളാണ് തെരുവിൽ ഇറങ്ങിയത്. ജെൻസി പ്രക്ഷോഭമെന്ന് പേരിട്ടിരിക്കുന്ന സംഘർഷത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു.
അഴിമതിയും ദുർഭരണവും മൂടി വയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധിച്ചതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രക്ഷോഭകാരികളെ നേരിടാൻ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് നേപ്പാൾ സർക്കാർ. സംഭവത്തിൽ സർക്കാർ അടിയന്തര യോഗം വിളിച്ചിരുന്നു.
ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് തുടങ്ങി നിരവധി സാമൂഹികമാധ്യമങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ ലഭ്യമല്ലാതായിരുന്നു. ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും ആരോപിച്ച് യുവാക്കള്‍ പാര്‍ലമെന്റ് വളഞ്ഞു.
നേപ്പാളിലെ പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം പല ആപ്പുകളും രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ തടയാന്‍ സർക്കാർ ആരംഭിച്ചത്. ആപ്പുകൾക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചെങ്കിലും കമ്പനികള്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.


