
ഓപ്പറേഷന്‍ സിന്ദൂര്‍: മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും 4 സഹായികളും കൊല്ലപ്പെട്ടു
ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ തലവനായ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു. ഇവരുടെ മരണം മസൂദ് അസര്‍ സ്ഥിരീകരിച്ചുവെന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ഇന്ന് പുലര്‍ച്ചെ പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഇടങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍, പാകിസ്താനിലെ ബഹവല്‍പൂരില്‍ നടന്ന മിസൈല്‍ ആക്രമണത്തിലാണ് അസറിന്റെ കുടുംബാംഗങ്ങളും സഹായികളും കൊല്ലപ്പെട്ടത്.
ഇന്ത്യ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കുശേഷം ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളില്‍ മിസൈലാക്രമണം നടത്തിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടത്തിയ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഒന്നാണ് ബഹവല്‍പൂരിലെ സുഭാന്‍ അള്ളാ കോംപ്ലക്‌സില്‍ നടന്നത്.
അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അസറിന്റെ അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അഞ്ച് കുട്ടികളും കൊല്ലപ്പെട്ടുവെന്ന് ജെയ്ഷ് ഇ മുഹമ്മദിന്റെ തലവന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു.
അസറിന്റെ അടുത്ത അനുയായിയും അനുയായിയുടെ അമ്മയും മറ്റ് രണ്ട് അടുത്ത അനുയായികളും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടു എന്ന് പാകിസ്താൻ പറയുന്നു.