
ബിജെപി- സിപിഎം ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു; പ്രതിപക്ഷ നേതാവ്
കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം തെളിഞ്ഞുവെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന് ബി.ജെ.പി കേന്ദ്ര മന്ത്രിയായ രാജീവ് ചന്ദ്രശേഖറുമായും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറുമായും ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചത്, എന്നാല്‍ അന്ന് സി.പി.എമ്മും ഇ.പി ജയരാജനും മുഖ്യമന്ത്രിയും നിഷേധിച്ച ആരോപണം ഇന്ന് സത്യമാണെന്ന് തെളിഞ്ഞെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
''ജയരാജന്‍ ത്യാഗപൂര്‍ണനായി എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതല്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് സി.പി.എം ജയരാജനെ ഒഴിവാക്കുന്നതെന്ന് അറിയില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണ്. ജയരാജന് മാത്രമല്ല കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണമാണ് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
ഇ.പി ജയരാജന്‍ പ്രകാശ് ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയും ന്യായീകരിച്ചു. മുഖ്യമന്ത്രിക്ക് കൂടി വേണ്ടിയാണ് ജയരാജന്‍ പ്രകാശ് ജാവദേദ്ക്കറെ കണ്ടതെന്നാണ് ഞങ്ങള്‍ ആരോപിച്ചത്. ദല്ലാള്‍ നന്ദകുമാറുമായുള്ള ഇ.പി ജയരാജന്റെ ബന്ധം മാത്രമാണ് മുഖ്യമന്ത്രി അന്ന് തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേദ്ക്കറെ കണ്ടതുകൊണ്ട് എന്താണ് കുഴപ്പം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവദേദ്ക്കറെ കണ്ടത്? പ്രകാശ് ജാവദേദ്ക്കര്‍ കേന്ദ്രമന്ത്രിയല്ല, കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള നേതാവാണ്. അങ്ങനെയുള്ള ഒരാളെ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എം പി.ബി അംഗവുമായ പിണറായി വിജയന്‍ എന്തിനാണ് കാണുന്നത്? എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്തിനാണ് കാണുന്നത്? പോയ വഴിക്ക് വീട്ടില്‍ കയറിയെന്നാണ് ജയരാജന്‍ പറഞ്ഞത്.'' പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി ജയരാജന്‍ പ്രകാശ് ജാവദേദ്ക്കറെ കണ്ടതെന്നും കേന്ദ്രവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ക്ക് എതിരായ കേസുകള്‍ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയുള്ളതായിരുന്നു ആ കൂടിക്കാഴ്ചയെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പു കാലത്ത് ജയരാജനെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ എന്തിനാണ് നടപടി എടുത്തതെന്നും കേരളത്തിലെ സി.പി.എമ്മിനും നേതാക്കള്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്നുള്ളത് ഇപ്പോള്‍ ഉറപ്പിച്ചു പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''തിരഞ്ഞെടുപ്പ് കാലത്ത് ഇ.ഡി പിടിമുറുക്കിയത് ഇപ്പോള്‍ എവിടെ പോയി? തിരഞ്ഞെടുപ്പ് കാലത്ത് മാത്രമായിരുന്നു പിടിമുറുക്കല്‍. തൃശൂരിലെ സി.പി.എം നേതാക്കളുടെ കഴുത്തില്‍ ബി.ജെ.പിയും ഇ.ഡിയും ചേര്‍ന്നാണ് പിടിച്ചത്. അവരുടെ കാര്യം നടന്നു. ജയിച്ചപ്പോള്‍ പിടിവിട്ടു. ഇപ്പോള്‍ കരുവന്നൂരിനെ കുറിച്ച് ആര്‍ക്കെങ്കിലും പിടിയുണ്ടോ?'' പ്രതിപക്ഷ നേതാവ് പറഞ്ഞു.


