
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂണിന് എതിരെ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങി പ്രതിപക്ഷ സഖ്യം
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് സോളിന് എതിരെ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങി പ്രതിപക്ഷ സഖ്യം. പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂണിനെതിരെ ഇംപീച്ച്മെന്റ് നടപടി വേണമെന്ന് പ്രതിപക്ഷ സഖ്യം ആവശ്യപ്പെട്ടത്. നിയമം പ്രഖ്യാപിച്ച് രണ്ട് മണിക്കൂറുകൾക്ക് ശേഷം പിൻവലിക്കുകയും ചെയ്തിരുന്നു. ഏഷ്യയിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയായ ദക്ഷിണ കൊറിയയിൽ ഇത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.
72 മണിക്കൂറിനുള്ളിൽ വോട്ടെടുപ്പ് നടത്താവുന്ന തരത്തിൽ ബിൽ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ടെന്ന് പ്രതിപക്ഷ സഖ്യം വ്യക്തമാക്കി. ഇംപീച്ച്മെന്റ് നടപടികൾ എത്രയും വേഗം നടപ്പിലാക്കുകയും പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിൽ പാർലമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സഖ്യത്തിലെ എംപിമാരിൽ ഒരാളായ ഹാൻ ഉൻ ഹ പറഞ്ഞു. യൂണിന്റെ ചീഫ് ഓഫ് സ്റ്റാഫും യൂണിയൻ സെക്രട്ടറിമാരും രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചതായി പ്രസിഡൻഷ്യൽ ഉദ്യോഗസ്ഥൻ പറഞ്ഞു. രാഷ്ട്ര വിരുദ്ധ ശക്തികളിൽ രാജ്യത്തെ സംരക്ഷിക്കാനും സ്വതന്ത്ര ഭരണഘടനക്രമം സംരക്ഷിക്കാനുമാണ് പട്ടാളനിയമം രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവരുന്നതെന്ന് യൂൺ പറഞ്ഞിരുന്നു.
നിയമം പ്രാബല്യത്തിൽ വന്നതോടെ സൈനികർ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറുകയും പ്രതിരോധത്തിന് വേണ്ടി പാർലമെന്റ് അംഗങ്ങൾ അഗ്നിശമന ഉപകരണങ്ങൾ പ്രയോഗിക്കുകയും ചെയ്തിരുന്നു. പാർലമെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനങ്ങൾ നിരോധിക്കുമെന്നും മാധ്യമങ്ങളും പ്രസാധകരും സൈന്യത്തിന്റെ നിയന്ത്രണത്തിലാകുമെന്നും സൈന്യം പറഞ്ഞിരുന്നു. കൊറിയയിലെ 300 പാർലമെന്റ് അംഗങ്ങളിൽ യൂണിന്റെ പാർട്ടിയിലെ 18 പേർ ഉൾപ്പടെ 190 പേർ ഏകകണ്ഠമായി സൈനിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് നിയമം പിൻവലിക്കാൻ തീരുമാനമാവുന്നത്. നാഷണൽ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിൻവലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂൺ പറഞ്ഞു. ഇതിനായി വിന്യസിപ്പിച്ച സൈന്യത്തെ പിൻവലിക്കുമെന്നും യൂൺ അറിയിച്ചു.