
പാർലമെന്റിലെ ശീതകാല സമ്മേളനം ഇന്നവസാനിക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. പാർലമെന്റിലെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അംബേദ്കർ എന്ന് പറയുന്നത് ഇന്നൊരു ഫാഷൻ ആയി മാറിയെന്നും, ദൈവത്തിന്റെ നാമം അംബേദ്കറുടെ പേര് പറയുന്നത്രയും തവണ പറഞ്ഞാൽ അവർക്ക് സ്വർഗ്ഗത്തിൽ ഒരിടം ലഭിക്കുമെന്നാണ് അമിത് ഷാ തന്റെ രാജ്യസഭ പ്രസംഗത്തിൽ പറഞ്ഞത്. അംബേദ്കറെ അപമാനിക്കുന്നതാണ് അമിത് ഷാ നടത്തിയ പരാമർശമെന്നാണ് പ്രതിപക്ഷം പറഞ്ഞു.
ഇതിനെതിരെ പ്രതിപക്ഷം പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധത്തിൽ വലിയ സംഘർഷമുണ്ടായി. സംഘർഷത്തിൽ പരിക്കേറ്റുവെന്ന് ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും എംപിമാർ പറഞ്ഞു. ശേഷം ബിജെപിയുടെ എംപിമാർ ആശുപത്രിയിലെ ഐസിയുവിൽ അഡ്മിറ്റ് ആയി. പാർലമെന്റ് സംഘർഷത്തിൽ ബിജെപിയുടെ വനിത എംപിയടക്കം രാഹുൽ ഗാന്ധിക്കെതിരെ നൽകിയ പരാതിയിൽ നടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. ഗുജറാത്ത് എംപി ഹേമങ് ജോഷി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യവുമായി അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നിന്നും മകർ ദ്വാറിലേക്ക് മാർച്ച് നടന്നു. അതേ സമയം നെഹ്റു അംബേദ്കറെ വഞ്ചിച്ചുവെന്ന മുദ്രാവാക്യവുമായി ഭരണപക്ഷവും മകർ ദ്വാറിലെത്തി. ഇതിലേക്കാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ മാർച്ച് വന്നുകയറിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പാർലമെന്റിൽ പ്രവേശിക്കാൻ ശ്രമിച്ചതോടെ സംഘർഷം വർധിക്കുകയായിരുന്നു.