
വയനാടിലെ ഏഴ് സ്വകാര്യ റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ഉത്തരവ്
വയനാടിലെ മാനന്തവാടിയിൽ ഏഴ് സ്വകാര്യ റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ഉത്തരവ്. അമ്പുകുത്തിമലയിലെ അപകടസാധ്യതയുള്ള ചരിവിലെ റിസോർട്ടുകളാണ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. മാനന്തവാടിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളെ മുൻനിർത്തിയാണ് ഉത്തരവ്. ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശത്താണ് റിസോർട്ടുകൾ സ്ഥിതി ചെയ്യുന്നത്. വയനാട് സബ്കളക്ടർ മിസാൽ സിങ് ഭരത്തിന്റെ നിർദ്ദേശങ്ങളിലാണ് അമ്പുകുത്തിമലയിലെ പ്രദേശത്തെ 500-എം ബഫർ ഏരിയ ഉരുൾപൊട്ടലിനു സാധ്യതയുള്ള മേഖലയായി തരംതിരിച്ചിരിക്കുന്നത്.
നെന്മേനി ഗ്രാമ പഞ്ചായത്തിലുള്ള അമ്പുകുത്തിമലയിലെ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള കെട്ടിടങ്ങൾ സെപ്റ്റംബർ 28, 2024ൽ നടന്ന ജില്ല ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ യോഗത്തിൽ ചർച്ചയായിരുന്നു. അതിന്റെ ഭാഗമായിട്ടുള്ള ഉത്തരവ് ഡിസംബർ 17, 2024 ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചത്. ഉടൻ തന്നെയുള്ള നടപടികൾ ആവശ്യമായിരുന്നെന്ന് സെപ്റ്റംബറിൽ നടന്ന യോഗത്തിൽ വ്യക്തമായെന്ന് സബ്കളക്ടർ പറഞ്ഞു. സുൽത്താൻ ബത്തേരി തഹസിൽദാർ, ജില്ല ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ഡിസ്ട്രിക്ട് സോയിൽ കോൺസെർവഷൻ ഓഫീസർ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് സ്ഥലം സന്ദർശിച്ച് പഠനം നടത്തിയതിന് ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്.
ഈഗിൾ നെസ്റ്റ് റിസോർട്ട്, റോക്ക് വില്ല റിസോർട്ട്, എടക്കൽ വില്ലേജ് റിസോർട്ട്, ആസ്റ്റർ ഗ്രാവിറ്റി റിസോർട്ട്, നാച്ചൂരിയ റിസോർട്ട്, ആർജി ഡ്യൂ റിസോർട്ട്, ഗോൾഡൻ ഫോർട്ട് റിസോർട്ട് എന്നീ റിസോർട്ടുകളാണ് അപകടമേഖലയിൽ പണികഴിപ്പിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് കെട്ടിടങ്ങളും കുളങ്ങളും അടക്കമുള്ളതെല്ലാം തന്നെ പൊളിച്ചുകളയണമെന്നാണ് സബ്കളക്ടർ ഉത്തരവിട്ടത്. ജില്ല ജിയോളജിസ്റ്റും ഹസാർഡ് അനലിസ്റ്റും പൊളിച്ചുമാറ്റൽ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കും.15 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് നടപ്പിലാക്കാത്ത പക്ഷം ജനുവരി 8, 2025ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരായി റിസോർട്ടുടമകൾ വിശദീകരണം നൽകണം.