TMJ
searchnav-menu
post-thumbnail

TMJ Daily

രാമക്ഷേത്ര പ്രസ്ഥാന നേത്രി ഋതംഭരയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം

26 Jan 2025   |   1 min Read
TMJ News Desk

രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പത്മ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചവരില്‍ ഹിന്ദുത്വ നേത്രി ഋതംഭരയും. അയോധ്യയിലെ രാമ ക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഇവര്‍. പത്മഭൂഷണ്‍ പുരസ്‌കാരമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്

രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള രണ്ട് പേര്‍ക്കും പത്മ പുരസ്‌കാരം ലഭിച്ചു. ആര്‍ക്കിടെക്ടായ ചന്ദ്രകാന്ത് സോംപുരയ്ക്കും വേദ പണ്ഡിതനായ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിനും പത്മശ്രീ ലഭിച്ചു.

വിശ്വഹിന്ദു പരിഷത്തിന്റെ സ്ത്രീ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ സ്ഥാപകയാണ് ഋതംഭര. സാമൂഹിക സേവന പ്രവര്‍ത്തന വിഭാഗത്തിലാണ് ഋതംഭരയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

ബാബ്‌റി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് 1980കളിലും 1990കളിലും ഇന്ത്യയിലുടനീളം ഋതംഭര പ്രചാരണം നടത്തിയിരുന്നു.

ഹിന്ദു ദൈവമായ രാമന്‍ ജനിച്ച സ്ഥലത്താണ് മസ്ജിദ് നിലകൊള്ളുന്നതെന്ന് പറഞ്ഞ് 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വവാദികള്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തു. ഇത് രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തി.

മസ്ജിദ് തകര്‍ത്ത ദിവസം സംഭവസ്ഥലത്ത് ഹിന്ദുത്വ നേതാക്കള്‍ക്കൊപ്പം ഋതംഭരയും ഉണ്ടായിരുന്നു. വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ചതിന് അവരെ മൂന്ന് ദിവസത്തിനുശേഷം അറസ്റ്റ് ചെയ്തു.

ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് സിബിഐ കുറ്റം ചുമത്തിയ 32 പേരില്‍ ഒരാളാണ് ഋതംഭര. 2020 സെപ്തംബറില്‍ 32 പേരേയും വെറുതെ വിട്ടു.

ഹിന്ദുത്വവാദികള്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് അന്വേഷിക്കാന്‍ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ രാജ്യത്തെ വര്‍ഗീയ വിഭജനത്തിന്റെ വക്കിലേക്ക് നയിച്ചതില്‍ ഋതംഭരയടക്കം 68 പേര്‍ക്ക് വ്യക്തിപരമായി ഉത്തരവാദിത്വമുണ്ടെന്ന് കണ്ടെത്തിയിരുന്നു.


 

#Daily
Leave a comment