
കാശ്മീരിന്റെ തകർച്ചയാണ് പഹൽഗാം ആക്രമണ ലക്ഷ്യം: ജയശങ്കർ
കാശ്മീരിനെ സാമ്പത്തികമായി തകർക്കാനും, മതപരമായി വിഭജനം നടത്തുവാനും വേണ്ടിയാണ് ഭീകരർ പഹൽഗാമിൽ ആക്രമണം നടത്തിയതെന്ന് ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ (എസ്‌സിഒ-സിഎഫ്‌എം) വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ പറഞ്ഞു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഉൾപ്പെടെയുള്ളവരുള്ള വേദിയിലാണ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ജയശങ്കർ പിന്തുണ ആവശ്യപ്പെട്ടത്.
തീവ്രവാദത്തെക്കുറിച്ചുള്ള പരാമർശങ്ങളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം, ഒരുമാസം മുമ്പ് നടന്ന എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ പരാജയപ്പെട്ടതിന് പിന്നാലെയാണ് ജയ്‌ശങ്കറിൻ്റെ പ്രതികരണം.
എന്നാൽ എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഔദ്യോഗികമായി സംയുക്ത പ്രസ്താവന പുറപ്പെടിയ്‌ക്കാറില്ലെന്നും, ഉച്ചകോടിയിൽ അജണ്ട തീരുമാനിക്കലാണ് വിദേശകാര്യ മന്ത്രിമാരുടെ ചുമതലയെന്നും അധികൃതർ വ്യക്തമാക്കി.
"തീവ്രവാദം, വിഭജനവാദം, മൂല്യവാദം എന്നീ മൂന്ന് ദുരന്തങ്ങളെ പോരാടാനാണ് എസ്‌സിഒ സ്ഥാപിതമായത്” ജയശങ്കർ എസ്‌സിഒ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
2020ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ സന്ദർശനമാകും തിയാൻജിൻ പര്യടനം. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്.
യാൻജിനിൽ നടക്കുന്ന എസ്‌സിഒ യോഗത്തിലേക്ക് പോകുന്നതിന് മുമ്പ് ജയശങ്കർ ചൊവ്വാഴ്ച (ജൂലൈ 15) ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സന്ദർശിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എന്നിവരുമായി ജയശങ്കർ ഉഭയകക്ഷി ചർച്ചകളും നടത്തി. ഇന്ത്യ-ചൈന ബന്ധങ്ങളിലെ തുടർച്ചയായ സാധാരണവൽക്കരണത്തെയും, ഉഭയകക്ഷി ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിച്ചതായി മന്ത്രി അറിയിച്ചു.


