
പഹല്‍ഗാം ഭീകരാക്രമണം: പ്രതിരോധ മന്ത്രി ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്തി
26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അവലോകനം ചെയ്തു. ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ അനില്‍ ചൗഹാനും മൂന്ന് സേനാ തലവന്‍മാരും പ്രതിരോധ സെക്രട്ടറിയും കരസേനയുടെ സൈനിക ഓപ്പറേഷനുകളുടെ ഡയറക്ടര്‍ ജനറലും യോഗത്തില്‍ പങ്കെടുത്തു.
ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറായി ഇരിക്കാനും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അദ്ദേഹം സൈന്യങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, ആഭ്യന്തര മന്ത്രി ജമ്മുകശ്മീരില്‍ സന്ദര്‍ശനം തുടരുന്നു. ഭീകരാക്രമണ കേസ് അന്വേഷണത്തില്‍ പങ്കുചേരാനും ജമ്മുകശ്മീര്‍ പൊലീസിനെ സഹായിക്കാനുമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സംഘവും കേന്ദ്രഭരണ പ്രദേശത്തിലെത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം ആക്രമണം നടന്ന ബൈസാരനില്‍ സന്ദര്‍ശനം നടത്തി. ഭീകര സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ പിതൃത്വം ഏറ്റെടുത്തതിനാലാണ് എന്‍ഐഎ അന്വേഷണത്തില്‍ പങ്കുചേര്‍ന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മൃതദേഹം ഇന്ന് രാത്രിയില്‍ സ്വദേശമായ ഇടപ്പള്ളിയില്‍ എത്തിക്കും. ശ്രീനഗറില്‍ നിന്നും ഡല്‍ഹിയില്‍ എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ചടങ്ങുകള്‍ക്കുശേഷം രാത്രി എട്ട് മണിയോടെ കൊച്ചിയിലേക്ക് വിമാനത്തില്‍ കൊണ്ടുവരും.
അതേസമയം, ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് എഐഎംഐഎം പ്രസിഡന്റ് അസ്സാദുദീന്‍ ഒവൈസി രംഗത്തെത്തി. ഇന്റലിജന്‍സ് പരാജയത്തെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന് ഒവൈസി ആരോപിച്ചു. വിനോദസഞ്ചാരികളുടെ മതം ചോദിച്ചശേഷം ആളുകളെ വെടിവച്ച് കൊന്നതിനെ ഒവൈസി അപലപിച്ചു.