TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: ചൈനയും റഷ്യയും അന്വേഷിക്കണമെന്ന് പാകിസ്താന്‍

28 Apr 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ ചൈനയുടേയും റഷ്യയുടേയും ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്താന്‍. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആര്‍ഐഎ നോവോസ്തി ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആണ് ഈ ആവശ്യം ഉന്നയിച്ചത്.

'ഈ പ്രതിസന്ധിയില്‍ റഷ്യ അല്ലെങ്കില്‍ ചൈന അല്ലെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുപോലും വളരെ വളരെ പോസിറ്റീവായ റോള്‍ വഹിക്കാനാകുമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യ അല്ലെങ്കില്‍ മോഡി നുണ പറയുകയാണോ സത്യം പറയുകയാണോ എന്ന് അന്വേഷിക്കാന്‍ വേണ്ടി അവര്‍ക്കൊരു അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സാധിക്കും. ഒരു അന്താരാഷ്ട്ര സംഘം കണ്ടെത്തട്ടെ,' എന്ന് ആസിഫ് പറഞ്ഞു.

അന്താരാഷ്ട്ര അന്വേഷണം നിര്‍ദ്ദേശിച്ചത് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നടന്ന സംഭവത്തില്‍ ആരാണ് കുറ്റവാളിയെന്ന് കണ്ടെത്തണമെന്നും സംഭാഷണം അല്ലെങ്കില്‍ പൊള്ളയായ പ്രസ്താവനകള്‍ യാതൊരു ഫലവും ഉണ്ടാക്കില്ലെന്നും ആസിഫ് പറഞ്ഞു.

ഏപ്രില്‍ 22ന് നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസ്താവിച്ചിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത അഞ്ചംഗ സംഘത്തില്‍ രണ്ട് കശ്മീരികളും മൂന്ന് പാകിസ്താനികളും ഉള്‍പ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പാകിസ്താനിലെ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകളും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇക്കാര്യം ഇന്ത്യ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

അക്രമത്തില്‍ പങ്കാളിയായ കശ്മീരികളുടെ വീടുകള്‍ ഇന്ത്യ തകര്‍ത്തു. ആക്രമണം നടന്നിട്ട് ഒരാഴ്ച്ചയായിട്ടും അക്രമം നടത്തിയ ഭീകരരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഇവരോട് കീഴടങ്ങാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.




#Daily
Leave a comment