TMJ
searchnav-menu
post-thumbnail

TMJ Daily

കാശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്തി പാകിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ

28 Sep 2024   |   3 min Read
TMJ News Desk

കാശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തെ ശനിയാഴ്ച ഇന്ത്യ നിശിതമായി വിമര്‍ശിച്ചു. ജമ്മു-കാശ്മീര്‍ വിഷയത്തില്‍ യുഎന്‍എസ്സി പ്രമേയങ്ങള്‍ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്ന് ഇന്ത്യ പിന്മാറിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎന്‍ ജനറല്‍ അസ്സംബ്ലിയില്‍ ആരോപിച്ചു. അതിനു പിന്നാലെയാണ് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ഭാവിക മംഗളാനന്ദന്‍ ഷെഹ്ബാസ് ഷെരീഫിനെയും പാകിസ്ഥാനെയും വിമര്‍ശിച്ചത്.

പലസ്തീനിലെ ജനങ്ങളെപ്പോലെ ജമ്മു കാശ്മീരിലെ ജനങ്ങളും അവരുടെ സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയാവകാശത്തിനും വേണ്ടി ഒരു നൂറ്റാണ്ടോളമായി കഷ്ടപ്പെടുകയാണ്. സമാധാനത്തിലേക്ക് നീങ്ങുന്നതിനുപകരം ജമ്മു കാശ്മീരിനെ സംബന്ധിച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്ന് ഇന്ത്യ പിന്മാറുകയാണ് ചെയ്യുന്നത്. ഈ പ്രമേയങ്ങള്‍ ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്ക്, അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുള്ള മൗലികാവകാശം ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്നതിന് ജനഹിത പരിശോധന നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു എന്ന് ഷെരീഫ് യു എന്‍ അസ്സംബ്ലിയില്‍ പറഞ്ഞു. ഏകപക്ഷീയമായി 2019 ഓഗസ്റ്റ് 5 മുതലേ ഇന്ത്യയിലെ നേതാക്കള്‍ ജമ്മു കാശ്മീരിന് അന്തിമ പരിഹാരം എന്ന് പറഞ്ഞു നിയമവിരുദ്ധമായി ഓരോന്നും അടിച്ചേല്‍പ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ദിവസേന, 90,00,00 വരുന്ന ഇന്ത്യന്‍ സൈനികര്‍ അധിനിവേശ ജമ്മു കാശ്മീരിലെ ജനങ്ങളെ ക്രൂരമായ നടപടികളിലൂടെ ഭയപ്പെടുത്തുകയാണ്. നീണ്ട കര്‍ഫ്യൂ, നിയമവിരുദ്ധ കൊലപാതകങ്ങള്‍, ആയിരക്കണക്കിന് കാശ്മീരി യുവാക്കളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ നിയമവിരുദ്ധമായി അവിടെ നടക്കുകയാണ്. അതേ സമയം സാധാരണ കുടിയേറ്റ കോളനിവല്‍ക്കരണ പദ്ധതിയില്‍ ഇന്ത്യ, കാശ്മീരി ഭൂമികളും സ്വത്തുക്കളും പിടിച്ചെടുക്കുകയാണ്. അവിടെ മുസ്ലിം ഭൂരിപക്ഷത്തെ ഒരു ന്യൂനപക്ഷമാക്കി മാറ്റാനുള്ള ഇടപെടലുകള്‍ നടക്കുകയാണ്. ജമ്മു കശ്മീരില്‍ പുറത്തുനിന്നുള്ളവരെ കൊണ്ടുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.

വ്യാജ ഇന്ത്യന്‍ ഐഡന്റിറ്റിയെ ഒഴിവാക്കുന്ന കാര്യത്തില്‍ കാശ്മീരി ജനത ദൃഢനിശ്ചയത്തിലാണ് നില്‍ക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഓരോ മണിക്കൂറുകള്‍ കഴിയുന്തോറും കഠിനമായ നിബന്ധനകളും അതിക്രമങ്ങളുമാണ് ഇന്ത്യ കാശ്മീരി ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെത് ക്രൂരമായ അധിനിവേശത്തിന്റെയും ബലപ്രയോഗത്തിന്റെയും നയമാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ തലവനായിരുന്ന ബുര്‍ഹാന്‍ വാനിയുടെ പാരമ്പര്യം ദശലക്ഷക്കണക്കിന് വരുന്ന കാശ്മീരികളുടെ പോരാട്ടത്തിനും ത്യാഗങ്ങള്‍ക്കും പ്രചോദനമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും ശരീഫ് ആവശ്യപ്പെട്ടു. ഏത് ഇന്ത്യന്‍ കടന്നുകയറ്റത്തിനും പാകിസ്ഥാന്‍ വളരെ നിര്‍ണായകമായിട്ടാണ് പ്രതികരിക്കുക. അതിനാല്‍ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാന്‍ 2019 ഓഗസ്റ്റ് 5 മുതല്‍ ഇന്ത്യ സ്വീകരിച്ച ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നായിരുന്നു പാകിസ്ഥാന്‍ അവകാശവാദം. 

യുഎന്‍എസ്സി ചട്ടങ്ങള്‍ക്കും കാശ്മീരികളുടെ ആഗ്രഹങ്ങള്‍ക്കും അനുസൃതമായി ജമ്മു കശ്മീര്‍ പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരത്തിനായി ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരസ്പരമുള്ള തന്ത്രപരമായ നിയന്ത്രണ ഭരണത്തെ കുറിച്ചുള്ള പാകിസ്ഥാന്‍  നിര്‍ദ്ദേശങ്ങളെ  ആലോചനയില്ലാതെ ഇന്ത്യ തള്ളിക്കളഞ്ഞു എന്നും അദ്ദേഹം ആരോപിച്ചു. നേതൃത്വ നിയന്ത്രണ രേഖ (എല്‍ഒസി) കടന്ന് പാക് അധിനിവേശ കാശ്മീര്‍ ഏറ്റെടുക്കുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുള്ളതായും ഷെരീഫ് അസംബ്ലിയില്‍ പറഞ്ഞു.

ഷെഹ്ബാസ് ഷെരീഫ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കാശ്മീര്‍ വിഷയം അവതരിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാന്‍ നല്‍കുന്ന നിരന്തരമായ പിന്തുണ ഉറപ്പായും അനന്തരഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന്  ഇന്ത്യയെ പ്രതിനിധികരിക്കുന്ന ഭാവിക മംഗളാനന്ദന്‍  യു എന്നില്‍ വ്യക്തമാക്കി. 1971ല്‍ പാക്കിസ്ഥാന്‍ നടത്തിയ വംശഹത്യയെക്കുറിച്ചും ഇന്ത്യന്‍ പ്രതിനിധി ഓര്‍മിപ്പിച്ചു. പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ലോകത്തിന് സ്വയം കാണാന്‍ കഴിയും. ഒസാമ ബിന്‍ ലാദന് ദീര്‍ഘകാലം ആതിഥേയത്വം നല്‍കിയ ഒരു രാഷ്ട്രമാണ് പാക്കിസ്ഥാന്‍ എന്ന് ഭാവിക മംഗളാനന്ദന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി തീവ്രവാദ സംഭവങ്ങളില്‍ വിരലടയാളമുള്ള ഒരു രാജ്യം  അവരുടെ നയങ്ങള്‍ പല സമൂഹങ്ങളെയും അവരുടെ വീടാക്കി മാറ്റാന്‍ ആകര്‍ഷിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ യോഗം ഇന്ന് രാവിലെ ഒരു പരിഹാസത്തിന് സാക്ഷ്യം വഹിക്കുകയാണ് ചെയ്തത്. ഭീകരവാദം, ലഹരിമരുന്ന് വ്യാപാരം തുടങ്ങിയ അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ക്ക് ആഗോള പ്രശസ്തിയുള്ള, സൈന്യം നിയന്ത്രിക്കുന്ന ഒരു രാജ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെതിരെ അധികപ്രസംഗം നടത്താനുള്ള ധൈര്യമുണ്ട്. പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ലോകത്തിന് അറിയാവുന്നതുപോലെ അതിര്‍ത്തി കടന്നുള്ള ഭീകരതയെ അയല്‍രാജ്യങ്ങള്‍ക്കെതിരായ ആയുധമായി പാകിസ്ഥാന്‍ പണ്ടേ പ്രയോഗിക്കുന്നുണ്ട്. അത് നമ്മുടെ പാര്‍ലമെന്റിനെയും സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും തെരുവുകളെയും തീര്‍ത്ഥാടന പാതകളെയും ആക്രമിച്ചു. പറയുവാനുണ്ടെല്‍ ഒരുപാട് ഉണ്ടെന്നും ഭാവിക മംഗളാനന്ദന്‍ രൂക്ഷമായി പ്രതികരിച്ചു. ഇങ്ങനെയൊരു രാജ്യം അക്രമത്തെക്കുറിച്ച് എവിടെയും സംസാരിക്കുന്നത് ഏറ്റവും മോശമായ കാപട്യമാണ്. കൃത്രിമ തെരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം ജനാധിപത്യത്തില്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് വളരെ മോശമാണ് എന്നും അവര്‍ മറുപടി നല്‍കി.

ഷെരീഫ് നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് ഭീകരതയുമായി ഒരു ഒത്തുതീര്‍പ്പിനും ഇന്ത്യക്ക് സാധ്യമാവില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.  ഇന്ത്യക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരത അനിവാര്യമായും അനന്തരഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് പാകിസ്ഥാന്‍ തിരിച്ചറിയണമെന്നും അവര്‍ വ്യക്തമാക്കി.


#Daily
Leave a comment