TMJ
searchnav-menu
post-thumbnail

TMJ Daily

പാലക്കാട് ബ്രൂവറി ലൈസന്‍സ്: എക്‌സൈസ് മന്ത്രി മറുപടി പറയണമെന്ന് വിഡി സതീശന്‍

18 Jan 2025   |   1 min Read
TMJ News Desk

പാലക്കാട് ബ്രൂവറി ആരംഭിക്കുന്നതിന് ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി ആരോപണത്തില്‍ മറുപടി പറയാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷിനെ വെല്ലുവിളിച്ചു. വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് രാജേഷ് സ്വീകരിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. അതിനായി താനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ഭാവനാത്മക തര്‍ക്കം പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ എക്‌സൈസ് നയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിക്ക് എന്തുകൊണ്ട് പാലക്കാട് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി കൊടുത്തുവെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബില്‍ ഈ കമ്പനി ആരംഭിച്ച ബ്രൂവറിയില്‍ നിന്നുള്ള വ്യാവസായിക മാലിന്യം കുഴല്‍ക്കിണറിലൂടെ പുറംതള്ളിയത് നാല് കിലോമീറ്റര്‍ ചുറ്റളവിലെ ഭൂഗര്‍ഭ ജലത്തെ മലിനപ്പെടുത്തിയെന്നും സതീശന്‍ പറഞ്ഞു. ഇത് രണ്ടും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന അഴിമതി, ജലമലിനീകരണ ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു.

ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം കോണ്‍ഗ്രസില്‍ താനും രമേശ് ചെന്നിത്തലയും തമ്മിലുള്ള തര്‍ക്കം ഉയര്‍ത്തി അതില്‍ മന്ത്രി അഭയം പ്രാപിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. തങ്ങള്‍ ഇരുവരും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഞ്ചിക്കോട് പഞ്ചായത്തില്‍ കോളേജ് ആരംഭിക്കുന്നതിനായി ഏറ്റെടുത്ത 26 ഏക്കര്‍ ഭൂമിയാണ് കമ്പനിക്ക് കൈമാറുന്നതെന്നും സതീശന്‍ പറഞ്ഞു. കമ്പനിയും സര്‍ക്കാരും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് രണ്ടുവര്‍ഷം പഴക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.





#Daily
Leave a comment