TMJ
searchnav-menu
post-thumbnail

TMJ Daily

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു, ഇനി വീറും വാശിയും നിശബ്ദ പ്രചാരണത്തിൽ

18 Nov 2024   |   2 min Read
TMJ News Desk

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം അവസാനിച്ചു. തിരഞ്ഞെടുപ്പ് 20ന് നടക്കും.ഇനിയുള്ളത് നിശബ്ദ പ്രചാരണം. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ മുതൽ അവസാനം വരെ പടലപ്പിണക്കങ്ങളും കൂറുമാറ്റങ്ങളും ഒക്കെയായി അസാധാരണമായവിധം ചൂടുപിടിച്ച ഉപതിരഞ്ഞെടുപ്പായി മാറി പാലക്കാടേത്. കേരളത്തിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏറ്റവും കൂടുതൽ വീറും വാശിയും ഉണ്ടായത് പാലക്കാടായിരുന്നു. 

നേരത്തെ നവംബർ 13 നായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീടത് 20ലേക്ക് മാറ്റുകയായിരുന്നു. കൽപ്പാത്തി രഥോത്സവം പ്രമാണിച്ചാണ് തിരഞ്ഞെടുപ്പ് തിയതി മാറ്റിവച്ചത്. 

മണ്ഡലപുനഃസംഘടനയ്ക്ക് ശേഷം കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും യു ഡി എഫിനായിരുന്നു ഇവിടെ വിജയം. മൂന്ന് തവണയും ജയിച്ച ഷാഫി പറമ്പിൽ വടകര ലോകസഭാമണ്ഡലത്തിൽ നിന്നും ജയിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

കോൺഗ്രസിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലാണ് മത്സരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട ഡോ. പി , സരിനാണ്  സിപി എമ്മിനും എൽ ഡി എഫിനും വേണ്ടി സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി സി. കൃഷ്ണകുമാറാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസ് വിട്ട സരിനെ സി പി എം സ്ഥാനാർത്ഥിയാക്കി. ഇതിനിടയിൽ ബി ജെ പിയുമായി ഇടഞ്ഞ സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് സ്വന്തം പാളയത്തിൽ കൊണ്ടുവന്നു. ഇതൊക്കെ ഈ തിരഞ്ഞെടുപ്പിലെ വിഷയങ്ങളായി മാറി. കലാശക്കൊട്ടിൽ സന്ദീപ് വാര്യർ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലിനും പി സി വിഷ്ണുനാഥിനുമൊപ്പം പ്രചാരണ രംഗത്തെത്തുകയും ചെയ്തു. സരിനൊപ്പം മന്ത്രി എം ബി രാജേഷും എ എ റഹിം എം പിയും യുവജനനേതാവായ വസിഫും ഉണ്ടായിരുന്നു. കെ സുരേന്ദ്രൻ, ശോഭാസുരേന്ദ്രൻ,തുഷാർ വെള്ളാപ്പള്ളി എന്നിവർ എൻ ഡി എ സ്ഥാനാർത്ഥിയായ കൃഷ്ണകുമാറിനൊപ്പവും പ്രചാരണത്തിനെത്തി. 

സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മണ്ഡലത്തിലെ പരമാവധി ഇടങ്ങളില്‍ വോട്ട് തേടാനുള്ള അവസാനതിരക്കിലാണ്. ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണമാണ് അവസാനിക്കുന്നത്.

ഉപതിരരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പാലക്കാട് ഇരട്ട വോട്ട് വിവാദ ഉയര്‍ന്നിരുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടില്‍ നിയമ പോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിഎല്‍ഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രന്‍ സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു. ഇരട്ട വോട്ടില്‍ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.

2021ലെ തിരഞ്ഞെടുപ്പില്‍ 3,859 വോട്ടിനാണ് യുഡിഎഫിലെ ഷാഫി പറമ്പില്‍ വിജയിച്ചത്. ബിജെപിയിലെ ഇ ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്. ഷാഫി 54,079 വോട്ട് നേടിയപ്പോള്‍ ഇ ശ്രീധരന് ലഭിച്ചത് 50,220 വോട്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി പി പ്രമോദിന് ലഭിച്ചത് 36,433 വോട്ട്. യുഡിഎഫിന് 38.06 ശതമാനവും ബിജെപിയ്ക്ക് 35.34 ശതമാനവും എല്‍ഡിഎഫ് 25.64 ശതമാനം വോട്ടുമാണ് നേടിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ ഷാഫിയുടെ ഭൂരിപക്ഷം 18,884 വോട്ടായിരുന്നു. ഷാഫി  57,559 വോട്ട് നേടിയപ്പോള്‍ ബിജെപിയിലെ ശോഭ സുരേന്ദ്രന് 40,076 വോട്ടും എല്‍ഡിഎഫിലെ എന്‍ എന്‍ കൃഷ്ണദാസിന് 38,675 വോട്ടുമാണ് ലഭിച്ചത്.


#Daily
Leave a comment