
സ്വന്തം ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യുക്രെയ്നിലുള്ളവർക്ക് വേണം: യൂറോപ്യൻ യൂണിയൻ
യുക്രെയ്നിലുള്ളവർക്ക് സ്വന്തം ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് യൂറോപ്യൻ യൂണിയൻ ചൊവ്വാഴ്ച പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടി ആയാണ് പ്രസ്താവന. വെള്ളിയാഴ്ച അലാസ്കയിൽ നടക്കുന്ന ഉച്ചകോടിയിലാണ് ഇവരുടെ കൂടിക്കാഴ്ച.
ഉച്ചകോടിക്ക് മുമ്പായി യൂറോപ്യൻ നേതാക്കളും യുക്രെനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ബുധനാഴ്ച ട്രംപുമായി സംസാരിക്കാൻ പദ്ധതിയിടുന്നുണ്ട്. ഉക്രെയ്‌നിൻ്റെ മുൻനിര ആയുധ വിതരണക്കാരായ യുഎസ്, യുക്രെയ്ന് പ്രതികൂലമായ വ്യവസ്ഥകൾ നിർദ്ദേശിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
"വെടിനിർത്തലിൻ്റെയോ ശത്രുത കുറയ്ക്കുന്നതിൻ്റെയോ പശ്ചാത്തലത്തിൽ മാത്രമേ അർത്ഥവത്തായ ചർച്ചകൾ നടക്കൂ, നയതന്ത്ര പരിഹാരത്തിലൂടെ യുക്രെയ്‌നിൻ്റെയും യൂറോപ്പിൻ്റെയും സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന ബോധ്യം ഞങ്ങൾക്കുണ്ട്." ഹംഗറി ഒഴികെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കനത്ത വ്യാപാര തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, മോസ്കോയോടുള്ള നിലപാട് കടുപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം കൂടുതൽ യുഎസ് ആയുധങ്ങൾ യുക്രെയ്നിലേക്ക് അയയ്ക്കാനും തീരുമാനിച്ചിരുന്നു.
2021ന് ശേഷമുള്ള ആദ്യത്തെ യുഎസ്- റഷ്യ കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച.


