
ഹിജാബ് ധരിക്കാതെ യൂട്യൂബ് സംഗീതപരിപാടി നടത്തി; ഇറാനില്‍ യുവതി അറസ്റ്റില്‍
യൂട്യൂബില്‍ വെര്‍ച്വല്‍ സംഗീത പരിപാടി നടത്തിയ ഗായികയെ ഇറാനില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇറാന്റെ വടക്കന്‍ പ്രവിശ്യയായ മസാന്‍ദരന്റെ തലസ്ഥാനമായ സറി നഗരത്തിലാണ് 27 വയസ്സുകാരിയായ പരസ്തു അഹമ്മദിയെ അറസ്റ്റ് ചെയ്തതെന്ന് ഇറാനിയന്‍ അഭിഭാഷകനായ മിലാദ് പനാഹിപൂര്‍ പറഞ്ഞു. കൈയും കോളറുമില്ലാത്ത വസ്ത്രം ധരിച്ച്, ഹിജാബ് ധരിക്കാതെ പരസ്തു സംഗീത പരിപാടി നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. സംഗീത പരിപാടിയില്‍ നാല് സംഗീതജ്ഞന്‍മാരും ഉണ്ടായിരുന്നു.
പരസ്തു സംഗീത പരിപാടിയുടെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഞാന്‍ പരസ്തു, ഞാന്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി പാടാന്‍ ആഗ്രഹിക്കുന്നൊരു പെണ്‍കുട്ടി. എനിക്ക് അവഗണിക്കാന്‍ കഴിയാത്തൊരു അവകാശമാണിത്; ഞാന്‍ അതിയായി സ്‌നേഹിക്കുന്ന നാടിനുവേണ്ടി പാടുന്നത്.' ഓണ്‍ലൈന്‍ സംഗീത പരിപാടി 1.4 മില്ല്യണ്‍ പ്രാവശ്യം ആളുകൾ കണ്ടുകഴിഞ്ഞു.
പരസ്തുവിനുമേല്‍ ചുമത്തിയ കുറ്റങ്ങള്‍ എന്താണ്, അവരെ ആരാണ് അറസ്റ്റ് ചെയ്തത്, അല്ലെങ്കില്‍ അവരെ തടവിലാക്കിയിരിക്കുന്ന സ്ഥലം എന്നിവ അറിയില്ലെന്നും നിയമപാലകരുമായി ഈ വിഷയം സംസാരിക്കുമെന്നും പനാഹിപൂരി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. പരസ്തുവിന്റെ ബാന്‍ഡിലെ സംഗീതജ്ഞരായ സൊഹൈല്‍ ഫാഗിഹ് നസിറി, എഹ്‌സാന്‍ ബെയ്‌റാഗ്ദര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഇറാനില്‍ സ്ത്രീകള്‍ക്ക് കോറസിന്റെ ഭാഗമായിട്ടും സ്ത്രീ പ്രേക്ഷകര്‍ക്കുവേണ്ടിയും മാത്രമേ പാടാന്‍ അനുവാദമുള്ളൂ. ഇറാനിൽ, ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ബന്ധുവല്ലാത്ത പുരുഷന് മുന്നില്‍ ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ വരാന്‍ പാടില്ല.