TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗവര്‍ണക്കെതിരായ ഹര്‍ജി: കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ് 

20 Nov 2023   |   1 min Read
TMJ News Desk

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനും ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കും സുപ്രീംകോടതിയുടെ നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ അനുമതി വൈകിപ്പിക്കുന്നതിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെയും സമാനമായ പരാതികളെ തുടര്‍ന്നുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. തമിഴ്‌നാടിന്റെ ഹര്‍ജി ഈ മാസം പത്തിന് കോടതി പരിഗണിച്ചശേഷം ഇന്നേക്ക് മാറ്റിയിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ തിരിച്ചയച്ചതിനു പിന്നാലെ തമിഴ്‌നാട് നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പത്തു ബില്ലുകള്‍ പാസാക്കി വീണ്ടും ഗവര്‍ണറുടെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്.

ഭരണഘടനാ ലംഘനം

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ബില്ലുകള്‍ പാസാക്കി ഒരുവര്‍ഷം പിന്നിട്ടിട്ടും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

461 പേജുള്ള ഹര്‍ജിയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള വിഷയങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ പഞ്ചാബ്, തമിഴ്നാട്, തെലങ്കാന സര്‍ക്കാരുകളും സമാനമായ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്നത് ഭരണഘടന നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതുതന്നെയാണ് സുപ്രീംകോടതിയും വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരുടെ നടപടികള്‍ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. 

തര്‍ക്കത്തിന്റെ തുടക്കം 

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും നിയമനങ്ങള്‍ യുജിസി മാനദണ്ഡം പാലിച്ചല്ലെന്നും അതിനാല്‍ എല്ലാ വൈസ് ചാന്‍സലര്‍മാരും രാജിവയ്ക്കണമെന്നുള്ള കേരള ഗവര്‍ണറുടെ നിര്‍ദേശം ഏറേ കോളിളക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24 ന് രാവിലെ 11.30 നു മുമ്പ് സ്ഥാനമൊഴിയണമെന്നായിരുന്നു അന്ത്യശാസനം. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമെ അഞ്ചു സര്‍വകലാശാലകളിലെ വിസിമാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണെന്നായിരുന്നു ഗവര്‍ണറുടെ വാദം. ഇത് മുമ്പില്ലാത്തതരം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള എതിര്‍പ്പിനു കാരണമായി.


#Daily
Leave a comment